
മലപ്പുറം: കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ മാതാവിന് മകന്‍ കരള്‍ പകുത്ത് നല്‍കിയെങ്കിലും തൊട്ടുപിന്നാലെയുണ്ടായ മഞ്ഞപ്പിത്തത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി. മലപ്പുറം സൗത്ത് അന്നാര മുണ്ടോത്തിയില്‍ സുഹറയാണ് (61) മരിച്ചത്. മകൻ ഇംതിയാസ് റഹ്‌മാനാണ് കരൾ പകുത്തു നൽകിയത്.
കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സുഹറയുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയമായിരുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചാണ് മരണം സംഭവിച്ചത്. തിരൂരിലെ ഗ്ലാസ് പ്ലൈവുഡ് സ്ഥാപനമായ നാഷനല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്‍.
കരള്‍ നല്‍കുന്നതിനായി ഓപ്പറേഷന് വിധേയനായി പരിപൂര്‍ണ വിശ്രമത്തിലായിരിക്കുമ്പോഴാണ് മാതാവിന്‍റെ വിയോഗ വിവരം ഇംതിയാസ് റഹ്‌മാന്‍ അറിയുന്നത്. തിരികെ ജീവിതത്തിലേക്ക് എന്ന് ആശ്വസിച്ചിരിക്കുമ്പോൾ സംഭവിച്ച മരണം കുടുംബത്തിനാകെ കനത്ത ആഘാതമായി. ഭർത്താവ്: അബ്ദുറഹ്‌മാന്‍ ഹാജി. മകള്‍: റുക്സാന. മരുമക്കള്‍: ലത്തീഫ് കരേക്കാട്, ഫാസില അന്നാര.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam