
കൊച്ചി: കൊച്ചിയിലെ തൈക്കൂടത്ത് വൃദ്ധമാതാവിനെ വീട്ടിൽ കയറ്റുന്നില്ലെന്ന പരാതിയിൽ പൊലീസിന്‍റെയും കോർപ്പറേഷന്‍റെയും ഇടപെടൽ. മകളുമായി ചർച്ച നടത്തും. എന്തുവന്നാലും വീട്ടിൽ നിന്ന് ഇറങ്ങില്ലെന്നാണ് സരോജിനിയമ്മയുടെ തീരുമാനം. ഇന്നലെ രാത്രിയാണ് നാട്ടുകാരുടെ സഹായത്തോടെ 78കാരിയായ സരോജിനിയമ്മ പൂട്ടുപൊളിച്ച് വീടിനകത്ത് കയറിയത്.
ലോകാരോഗ്യ സംഘടന വയോജന സൌഹൃദ നഗരങ്ങളുടെ പട്ടികയിൽ ഏഷ്യയിൽ നിന്ന് ആകെ തെരഞ്ഞെടുത്തത് കൊച്ചിയെയാണ്. ആ കൊച്ചിയിലാണ് വീടിന്‍റെ പൂട്ട് പൊളിച്ച് വയോധികയ്ക്ക് അകത്ത് കയറേണ്ടിവന്നത്. മൂത്തമകള്‍ കഴിഞ്ഞ ഒരു വർഷമായി വീട്ടിൽ കയറ്റുന്നില്ല എന്നാണ് പരാതി. ഇളയ മകളുടെ കൂടെയായിരുന്നു സരോജിനിയമ്മ. ഇളയ മകളുടെ വീട്ടിലെ സ്ഥലപരിമിതി കാരണമാണ് തിരിച്ചുവരാൻ തീരുമാനിച്ചത്. എന്നാൽ വീട് പൂട്ടിയിട്ട് മൂത്തമകള്‍ മറ്റൊരു സ്ഥലത്ത് മാറി താമസിക്കുകയാണ്.
"എവിടേക്കും പോകൂല്ല. എനിക്കെന്‍റെ വീട്ടിൽ കിടന്നാൽ മതി" എന്നാണ് സരോജിനിയമ്മ പറയുന്നു. വീട് തന്‍റെ പേരിലേക്ക് തന്നെ മാറ്റിയെഴുതാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സരോജിനിയമ്മയ്ക്ക് ഈ വീട്ടിൽ തന്നെ താമസിക്കാൻ സൌകര്യമൊരുക്കും എന്നാണ് ആർഡിഒ പറയുന്നത്. നാട്ടുകാർ ഭക്ഷണം ഉള്‍പ്പെടെ എത്തിച്ചുനൽകുന്നുണ്ട്.