
കൊച്ചി: ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരിച്ച ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ സംസ്കാര ചടങ്ങുകൾ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിൽ നടന്നു. ഉച്ചയ്ക്ക് 2.30 ഓടെ വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹമടങ്ങിയ ആംബുലൻസ് സെൻട്രൽ ജുമാ മസ്ജിദിലെത്തി. മയ്യത്ത് നമസ്കാരത്തിനു ശേഷം നടന്ന പൊതുദർശനം വൈകാരിക രംഗങ്ങൾക്ക് സാക്ഷിയായി. അച്ഛൻ പി മുഹമ്മദ് നസീർ, അമ്മ മുംതാസ് ബീഗം എന്നിവർക്ക് പുറമെ ലക്ഷദ്വീപ് നിവാസികളായ നൂറുകണക്കിന് പേരും ഇബ്രാഹിമിനെ അവസാന നോക്ക് കാണാനെത്തി.
തങ്ങളുടെ പ്രിയപ്പെട്ട മകനെ അവസാനമായി ഒരു നോക്കുകാണാനെത്തിയ മാതാപിതാക്കൾ കണ്ടുനിന്നവർക്ക് വൈകാരിക കാഴ്ച്ചകളായി മാറി. ഏറെ പണിപ്പെട്ടാണ് ഇരുവരേയും ആശ്വസിപ്പിച്ചത്. ഹയർ സെക്കന്ററി പഠനം പൂർത്തിയാക്കിയ മലപ്പുറം യൂണിവേഴ്സൽ സ്കൂളിലെ സുഹൃത്തുക്കളും ഇബ്രാഹിമിന് അന്ത്യയാത്ര ചൊല്ലാൻ എത്തിയിരുന്നു. നാലാം ക്‌ളാസുകാരനായ അനുജൻ അഷ്ഫാക് കൊച്ചിയിലേക്ക് എത്തിയിരുന്നില്ല. 3.20 ഓടെ സംസ്‍കാര ചടങ്ങുകൾ പൂർത്തിയായി. ഇന്നലെ രാത്രിയായിരുന്നു നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്ത് എടുത്തത്. കാറിൽ 11 പേരുണ്ടായിരുന്നു. മറ്റു ആറു പേർ ചികിത്സയിൽ തുടരുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ബസ് യാത്രക്കാരായ രണ്ട് സ്ത്രീകളും ചികിത്സയിലുണ്ട്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് മികച്ച ചികിത്സ സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. അതീവ ദു:ഖകരമായ സംഭവമാണ് ഉണ്ടായത്. അപകടത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവരുടെ ചികിത്സക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കും. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും ആരോഗ്യ സർവ്വകലാശാലയും വ്യക്തമാക്കിയിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam