
മലപ്പുറം: പാണമ്പ്രയില്‍ നടുറോഡില്‍ മര്‍ദനത്തിനിരയായ സഹോദരിമാരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. മുസ്ലിം ലീഗിന്റെ മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീഖ് പാറക്കല്‍ ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 16നാണ് പാണമ്പ്രയില്‍ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹിം ഷബീര്‍ എന്നയാള്‍ ക്രൂരമായി മര്‍ദിച്ചത്.
ദേശീയപാതയില്‍ ജനക്കൂട്ടത്തിനിടയില്‍ യുവാവ് അഞ്ച് തവണയാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുക്കുയും ചെയ്തു. പിടിയിലായ മുസ്ലിം ലീഗ് നേതാവ് ഈ പെണ്‍കുട്ടികളുടെ പെൺകുട്ടികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. പരപ്പനങ്ങാടി പൊലീസിലാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷം; ആറ്റിങ്ങൽ എസ്എച്ച്ഒയെ സ്ഥലംമാറ്റി
തിരുവനന്തപുരം: ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.പ്രതാപ ചന്ദ്രനെ സ്ഥലം മാറ്റി. മലയിൻകീഴ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. അഭിഭാഷകരും പൊലീസും തമ്മിലുള്ള സംഘർഷത്തിന്റെ തുടർച്ചയായാണ് നടപടി. എസ്എച്ച്ഒയെ മാറ്റണമെന്നാവശ്യപ്പെട്ട് അഭിഭാഷകർ സമരത്തിലായിരുന്നു. പ്രതാപ ചന്ദ്രന് പകരം മലയിൻകീഴ് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന സി.സി.പ്രതാപചന്ദ്രനെ ആറ്റിങ്ങലിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ മാസം 26ന് ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകൻ മിഥുൻ മധുസൂദനനെ സ്റ്റേഷനിലെ പാറാവുകാരൻ തടഞ്ഞിരുന്നു. മിഥുൻ വിവരമറിയിച്ചതോടെ ബാർ അസോസിയേഷൻ പ്രസിഡന്റും മറ്റ് ഭാരവാഹികളും സ്ഥലത്തെത്തുകയും പാറാവുകാരന്റെ നടപടിയെ ചോദ്യം ചെയ്യുകയുമായിരുന്നു. എസ്ഐ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന കെ.ജി.പ്രതാപ ചന്ദ്രൻ സ്ഥലത്തെത്തിയതോടെ പ്രശ്നം വീണ്ടും വഷളായി. തുടർന്ന് പ്രതിഷേധിച്ച അഭിഭാഷകരെ മുതിർന്ന ഉദ്യോഗസ്ഥരെത്തിയാണ് അനുനയിപ്പിച്ചത്. ഇതിനുപിന്നാലെ എസ്എച്ച്ഒയെ ഒരാഴ‍്‍ച മാറ്റിനിർത്തിയിരുന്നു.