
കൊല്ലം: അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടിവരുമെന്നറിഞ്ഞാണ് ദിബിൽ കുമാറും രാജേഷും കൊലപാതകം നടത്തിയതെന്നാണ് സിബിഐ പറയുന്നത്. കുഞ്ഞുങ്ങളുടെ ഡിഎൻഎ പരിശോധന നടത്താൻ വനിതാ കമ്മീഷൻ ഉത്തരവിട്ടതോടെയാണ് താൻ പിടിക്കപ്പെടാൻ പോവുകയാണെന്ന് ദിബിൽകുമാർ തിരിച്ചറിഞ്ഞത്. പ്രതികളുടെ വിവിധ രേഖാചിത്രങ്ങൾ 2012ൽ പുറത്തുവിട്ടെങ്കിലും പിന്നെയും 13 വർഷം കഴിഞ്ഞാണ് ഇരുവരും പിടിയിലാകുന്നത്.
2012 ൽ സിബിഐ ചെന്നൈ യൂണിറ്റ് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. ഒളിവിൽപ്പോയ ദിബിൽകുമാറിന്‍റെയും രാജേഷിന്‍റെയും വിവിധ രേഖാ ചിത്രങ്ങൾ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും ഇത് നൽകുകയും ചെയ്തിരുന്നു. വേഷം മാറി രൂപം മാറി എവിടെയോ കഴിയുന്നെന്നായിരുന്നു കണക്കുകൂട്ടൽ. നേപ്പാൾ അതിർത്തി വഴി യു എ ഇയേലക്ക് കടന്നെന്നും കണക്കുകൂട്ടി. ഇന്‍റർപോളിന്‍റെ സഹായത്തോടെ ചില അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒന്നും എങ്ങുമെത്തിയില്ല. പോണ്ടിച്ചേരിയിൽ പേരുമാറ്റി ആധാർ കാർഡും ഇലക്ഷൻ ഐഡി കാർഡും അടക്കം സംഘടിപ്പിച്ചാണ് ഇരുവരും താമസിച്ചിരുന്നത്. കൊലപാതകത്തതിന് പിന്നാലെ സൈന്യത്തിൽ നിന്ന് ഒളച്ചോടിയ ഇരുവരും ഇന്‍റീരിയർ ഡിസൈനിങ് പഠിച്ചിട്ടുണ്ടെന്നായിരുന്നു എല്ലാവരോടും പറഞ്ഞിരുന്നത്.
Also Read: അഞ്ചൽ കൊലക്കേസ്: നിർണായക വിവരം നൽകിയത് കേരള പൊലീസ്; സിബിഐക്ക് വഴികാട്ടി ഇൻ്റലിജൻസ് വിഭാഗം
വിഷ്ണു എന്ന് പേരുമാറ്റി സ്കൂൾ അധ്യാപികയെയാണ് ദിബിൽ കുമാർ കല്യാണം കഴിച്ചത്. രണ്ട് പെൺ മക്കളുമുണ്ട്. അറസ്റ്റിലായ ദിബിൽ കുമാറിനേയും രാജേഷിനേയും ചോദ്യം ചെയ്തപ്പോഴാണ് അതിക്രൂരമായ കൊലപാതകത്തിന്‍റെ കാരണം പ്രതികൾ തന്നെ വെളിപ്പെടുത്തിയത്. കുഞ്ഞിന്‍റെ പിതൃത്വം കണ്ടെത്താൻ ഡിഎൻഎ ടെസ്റ്റിന് വനിതാ കമ്മീഷൻ ഉത്തരവിട്ടതോടെ പിടിക്കപ്പെടുമെന്നുറപ്പായി. രഞ്ജിനിയെ കല്യാണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. യുവതി പിൻമാറാതെ വന്നതോടെയാണ കൊലപാതകത്തിന് തീരുമാനിച്ചുറച്ച് നാട്ടിലെത്തിയത്. പിടിക്കപ്പെടുമെന്നും ഒരിക്കലും കരുതിയിരുന്നില്ലെന്നും പ്രതികൾ സിബിഐയോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam