
വടക്കാഞ്ചേരി: ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ അംഗത്വം രാജിവച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. നഫീസയ്ക്ക് വോട്ട് രേഖപ്പെടുത്തിയ തളി ഡിവിഷൻ അംഗം ജാഫറാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർത്ഥിയായ ഷാനവാസിനെ പിന്താങ്ങിയിരുന്ന ജാഫർ, അവസാന നിമിഷം വോട്ട് മാറ്റി എൽഡിഎഫിന് വോട്ട് നൽകുകയായിരുന്നു. വലിയ പ്രതിഷേധങ്ങൾ നടന്നതോടെ ജാഫറിനെ മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെമുസ്ലിം ലീഗ് നേതൃത്വം ജാഫറിനോട് രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വോട്ട് ചെയ്തപ്പോൾ പറ്റിയ കൈ അബദ്ധം മാത്രമാണെന്നും, പണത്തിന് മേൽ വീഴുന്ന ആളല്ല താനെന്നും ജാഫർ രാജിക്ക് പിന്നാലെ പ്രതികരിച്ചത്.വടക്കാഞ്ചേരി ബ്ലോക്കിൽ 7 സീറ്റുകൾവീതമായിരുന്നു യുഡിഎഫ്, എൽഡിഎഫ് കക്ഷിനില.ലീഗ് സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ ഇടത് പക്ഷത്തിന് ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വിജയിക്കാനായിരുന്നു.
വരവൂര്‍ തളി ഡിവിഷനില്‍നിന്നും മത്സരിച്ചു ജയിച്ച യു.ഡി.എഫിന്റെ ലീഗ് സ്വതന്ത്രന്‍ ജാഫര്‍ ആണ് അംഗത്വം രാജിവച്ചുകൊണ്ട് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകള്‍ വീതം നേടിയ വിജയിച്ച യു.ഡി.എഫും എല്‍.ഡി.എഫും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വോട്ടെടുപ്പില്‍ മത്സരിച്ചപ്പോഴാണ് യു.ഡി.എഫ്. സ്വതന്ത്രനായ ജാഫര്‍ ഇടതുമുന്നണിയിലെ കെ.വി. നഫീസക്ക് കഴിഞ്ഞദിവസം വോട്ട് ചെയ്തത്. ഇതോടെ കെ.വി. നഫീസ ഏഴ് വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു. വരവൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളെ കൂടാതെ എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡും ഈ ഡിവിഷനില്‍ ഉള്‍പ്പെടുന്നതായിരുന്നു. മൂന്നാം വാര്‍ഡില്‍നിന്നും ജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തെക്കാള്‍ കൂടുതല്‍ വോട്ട് ഇയാള്‍ ലീഡ് നേടിയിരുന്നു. യു.ഡി.എഫ്. സ്വതന്ത്ര ന്റെ നടപടി ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പലയിടത്തും ജാഫറിന്‍െ്‌റ ഫ്‌ളക്‌സില്‍ കരിയോയില്‍ അഭിഷേകം നടത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇടതുമുന്നണിയില്‍ നിന്നും വന്‍ തുക കൈപ്പറ്റിയാണ് കാലു മാറിയതെന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.
ആറ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് കൂടി പൂർത്തിയായതോടെ കേരളത്തിലെ തദ്ദേശഫലം തെളിഞ്ഞു കഴിഞ്ഞു.സാങ്കേതികത്വവും കുതികാൽവെട്ടും മറുകണ്ടം ചാടലും അന്തിമ കണക്കിൽ വ്യത്യാസമുണ്ടാക്കിയെങ്കിലും ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷവും യു.ഡി.എഫിന് കിട്ടി. എസ്ഡിപിഐ പിന്തുണയെച്ചൊല്ലിയുള്ള തർക്കമുള്ള രണ്ട് പഞ്ചായത്തുകളിലടക്കം മൂന്നിടത്താണ് ഇപ്പോൾ പ്രസിഡന്റുമാരില്ലാത്തത്. എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കിയ യുഡിഎഫ് 534 പഞ്ചായത്തുകളിൽ അധ്യക്ഷ പദത്തിലെത്തി. ഇടതുപക്ഷത്തിന് 364 പഞ്ചായത്തുകളിലാണ് അധ്യക്ഷ പദം നേടാനായത്. അതേസമയം എൻഡിഎയുടെ പ്രസിഡൻ്റുമാർ 30 പഞ്ചായത്തുകൾ ഭരിക്കുമെന്നും വ്യക്തമായി. അവശേഷിക്കുന്ന പത്ത് പഞ്ചായത്തുകളിൽ സ്വതന്ത്രരും മറ്റ് കക്ഷികളുമാണ് അധ്യക്ഷ പദവിയിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam