
മൂവാറ്റുപുഴ: സ്ഥലക്കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സജിത് കുമാറാണ് പിടിയിലായത്. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം.
സ്ഥലക്കച്ചവടത്തിന് പരസ്യം നൽകുന്നവരെ ബ്രോക്കർ എന്ന വ്യാജേന ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിക്കുകയാണ് സജിത്തും കൂട്ടാളി മണിയും ചെയ്തിരുന്നത്. പൈസയ്ക്ക് അത്യാവശ്യമുളളവരെന്ന് മനസ്സിലാക്കിയാൽ, വെളുപ്പിക്കാനുള്ള കള്ളപ്പണം കൈവശമുള്ളവരെ അറിയാമെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കമിടും. 15 ശതമാനം കമ്മീഷൻ നൽകിയാൽ മതിയെന്നും, ഇടപാടിൽ പാളിച്ചകളില്ലെന്നും പറഞ്ഞ് ഇവർ ഇരകളുടെ വിശ്വാസം നേടും.
സിനിമകളിൽ ഉപയോഗിക്കുന്ന കറൻസിയുടെ മാതൃകയാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. വ്യാജ നോട്ടുകെട്ടുകൾക്കിടയിൽ കുറച്ച് യഥാർത്ഥ നോട്ടുകൾ വെച്ച് ഇടപാടുകാർക്ക് വിശ്വാസ്യത ഉറപ്പാക്കും.
തട്ടിയത് 15 ലക്ഷം രൂപ
സജിത്തും സംഘവും വലയിലാക്കിയ ഏറ്റവും പുതിയ ഇര മൂവാറ്റുപുഴ സ്വദേശിയാണ്. സജിത്തിന്റെ നിർദ്ദേശപ്രകാരം കമ്മീഷനായി 15 ലക്ഷം രൂപ ഇദ്ദേഹം കൈമാറി. എന്നാൽ, തിരികെ നൽകിയത് 85 ലക്ഷം രൂപയുടെ വ്യാജ കറൻസികളാണ്. ചതി മനസ്സിലാക്കിയ മൂവാറ്റുപുഴ സ്വദേശി ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
മണിയും സജിത്തും ബന്ധപ്പെട്ട ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വാഴൂർ സ്വദേശിയായ മണി ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന സജിത്തിനെ മൂവാറ്റുപുഴ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരുവനന്തപുരം കവടിയാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
നാഗമാണിക്യം, ഇരുതലമൂരി, ഇറിഡിയം തുടങ്ങിയ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് സജിത്തെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം, തമിഴ്നാട് എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. തട്ടിപ്പിനിരയായ കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam