
കാവല്‍പ്പാട്: പാലക്കാട് പരേതനായ വാഹന ഉടമയ്ക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ചതിൽ പിഴവ് സമ്മതിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൻ്റെ രജിസ്ട്രഷൻ നമ്പറിൽ ഒരക്കം മാറി പോയതാണ് കാരണമെന് പാലക്കാട് എൻഫോഴ്സ്മെൻറ് ആർടിഒ ജയേഷ് കുമാർ പറഞ്ഞു. ഇവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നും ആർടിഒ വ്യക്തമാക്കി.
ഒന്നര വർഷം മുൻപ് മരിച്ച അച്ഛൻ ഗതാഗത നിയമലംഘനം നടത്തിയെന്ന് നോട്ടീസ് ലഭിച്ചത് പാലക്കാട് സ്വദേശി വിനോദിനായിരുന്നു. പിതാവിന്‍റെ ഇരുചക്ര വാഹനത്തില്‍ പിൻസീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെൽമറ്റ് ഇല്ലെന്നാണ് എഐ ക്യാമറ കണ്ടെത്തിയത്. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛൻ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്ന് മക്കൾ പറയുന്നു.
പാലക്കാട് കാവൽപ്പാട് സ്വദേശിയായ ചന്ദ്രശേഖരൻ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവർഷം മുമ്പായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അൽഷിമേഴ്സ് ബാധിച്ച് കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടി വീട്ടില്‍ തന്നെയുണ്ട്. പഞ്ചറായി ഷെഡിലിരിക്കുന്ന വാഹനത്തിൽ യാത്ര ചെയ്തതിനാണ് ഇപ്പോൾ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്. പിൻസീറ്റിലിരുന്ന ആള്‍ക്ക് ഹെൽമെറ്റ് ഇല്ലാത്തതിന്റെ പേരിലാണ് പിഴ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് കഴിഞ്ഞ ദിവസം ലഭിച്ചത്.
ഇതിന്റെ ഞെട്ടലിലാണ് ചന്ദ്രശേഖരന്റെ കുടുംബമുള്ളത്. 'ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല' എന്നും ചന്ദ്രശേഖരന്റെ കുടുംബം പറയുന്നു. ഇനി എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അച്ഛനെ അറസ്റ്റ് ചെയ്ത് പോകട്ടെ, അല്ലാതെന്ത് ചെയ്യും? എന്നാണ് കുടുംബം ഇന്നലെ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam