
കൊച്ചി: വാഹനം ഓടിക്കുന്ന സമയത്തുള്ള മൊബൈൽ ഫോൺ ഉപയോഗത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങളേക്കുറിച്ച് മുന്നറിയിപ്പുമായി എംവിഡി. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന മൊബൈൽ ഫോൺ ഹെൽമറ്റിനുള്ളിൽ വച്ച് സംസാരിക്കുന്ന യുവതിയുടെ ചിത്രം സഹിതമാണ് എംവിഡിയുടെ മുന്നറിയിപ്പ്. ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ടെന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പിൽ വിശദമാക്കുന്നത്. വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ലെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് വിശദമാക്കുന്നത്. സ്വജീവനും മറ്റുള്ളവരുടെ ജീവനും ഇവർ അപകടത്തിലാക്കുന്നുവെന്നാണ് എംവിഡി വിശദമാക്കുന്നത്.ഫേസ്ബുക്ക് കുറിപ്പിലാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വാഹനം ഓടിക്കലിനേക്കുറിച്ചുള്ള മുന്നറിയിപ്പ്.
മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ കുറിപ്പിന്റെ പൂർണരൂപം
സത്യസന്ധമായി പറയുകയാണെങ്കിൽ ഈ ടെക്നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന "സമർത്ഥ"രാണ് ആൺപെൺ ഭേദമെന്യേ ഇത്തരം പ്രവർത്തികളിൽ ഏർപെടുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തിൽ, ചാർജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലിൽ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!!!
ചെവിക്കുള്ളിൽ വച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഹെൽമറ്റ് കൊണ്ട് മറച്ച് അതിസാമർത്ഥ്യം കാണിക്കുന്നവരും ഉണ്ട്.
പക്ഷേ വാഹനം ഓടുമ്പോൾ മൊബൈൽ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവർത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവർ തിരിച്ചറിയുന്നില്ല.
സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ പെടുത്താൻ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാൻ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam