
മാന്നാർ: നാഗാലാൻഡിലെ രണ്ടുപള്ളികളില്‍, വെങ്കലപ്പാത്ര നിർമാണങ്ങളുടെ ഈറ്റില്ലമായ മാന്നാറിൽനിന്നുള്ള കൂറ്റൻ മണികൾ മുഴങ്ങും. 1,200 കിലോ ഭാരവും നാലടി ഉയരവുമുള്ള രണ്ടു ഓട്ടുമണികളാണ് അടുത്തദിവസം നാഗാലാൻഡിലെത്തിക്കുക. നാഗാലാൻഡ് നിയമസഭാ സ്പീക്കർ ഷെറിങ്ഗെയ്ൻ ലോങ്കുമെറിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഇടവക പള്ളിയിലും മുഖ്യമന്ത്രി നിഫ്യു റിയോയുടെ ഗ്രാമത്തിലെ പള്ളിയിലുമാണ് മണികൾ സ്ഥാപിക്കുന്നത്. 12 തൊഴിലാളികൾ ആറു മാസത്തോളം പണിയെടുത്താണ് മണികൾ പൂർത്തിയാക്കിയത്.
വലിയ കുരിശ്ശടയാളത്തിനൊപ്പം നാഗാലാൻഡിലെ ഗോത്രഗ്രാമത്തിന്റെ പേരായ 'ഉങ്മ' എന്ന് ഇംഗ്ലീഷിലും മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. 80 ശതമാനം ചെമ്പും 20 ശതമാനം വെളുത്തീയവുമാണ് ലോഹക്കൂട്ട്. ഒന്നിന് 20 ലക്ഷം രൂപ വരും. മാന്നാറിലെ പിആർഎം ലക്ഷ്മണ അയ്യർ അസോസിയേറ്റ്സിലെ മൂന്നാം തലമുറയിലെ സഹോദരങ്ങളായ ലക്ഷ്മി നാരായണ ശർമയും ആർ വെങ്കിടാചലവുമാണ് നിർമാണത്തിനു നേതൃത്വം നൽകിയത്. ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി റോഡ് മാർഗമാണ് മണികൾ നാഗാലാൻഡിലെത്തിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam