
പാലക്കാട്: പാലക്കാട് അട്ടപ്പാടി താവളത്ത് റോഡ് പണിക്കെത്തിയ തൊഴിലാളികളെ കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ചതായി പരാതി. തൊടുപുഴ സ്വദേശിയായ അലക്സ്, കൃഷ്ണഗിരി സ്വദേശിയായ മരതകം എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരുടേയും പരാതിയിൽ കോഴിക്കോട് നല്ലളം സി ഐ കൃഷ്ണനെതിരെ അഗളി പൊലീസ് കേസെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റോഡിൽ നിൽക്കുകയായിരുന്ന തങ്ങളെ സിഐ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. കാറിലെത്തിയ സിഐ വാഹനം നിർത്തി രാത്രി റോഡിൽ നിൽക്കുന്നതെന്തിനാണെന്ന് ഇവരോട് ആരാഞ്ഞു. തങ്ങൾ റോഡിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി വന്നതാണെന്ന് ഇവർ മറുപടി നൽകി. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ഇയാൾ കയർക്കുകയും അലക്സിനെ മർദ്ദിക്കുകയുമായിരുന്നു. മരതകത്തിന്റെ മുഖത്തും അടിച്ചു. താൻ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്നാണ് പരാതിക്കാർ പറയുന്നത്. സിഐ മദ്യലഹരിയിലായിരുന്നുവെന്നും പരാതിക്കാർ ആരോപിക്കുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സി ഐ കൃഷ്ണനെ വിളിച്ച് വരുത്തി വിവരങ്ങൾ തിരക്കിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അഗളി പൊലീസ് അറിയിച്ചു.
ഗുണ്ടാനിയമം പൊലീസ് ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണം- മുഖ്യമന്ത്രി
ഗുണ്ടാനിയമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന ശുപാർശകളിൽ മൂന്നാഴ്ചക്കകം ജില്ലാ കളക്ടമാർ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കാപ്പാ നിയമപ്രകാരം ഗുണ്ടകളെ കരുതൽ തടുങ്കലിൽ എടുക്കുന്നതിനും നടുകടത്തുന്നതിനുമുള്ള ശുപാർശകളിൽ കളക്ടർമാർ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതലതലയോഗത്തിലാണ് തീരുമാനം. ഗുണ്ടാനിയമപ്രകാരമുള്ള ശുപാർശകള്‍ പരിശോധിക്കാൻ ഒരു ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള സെൽ കളക്ടറേറ്റുകളിൽ രൂപീകരിക്കണം. പൊലീസ് ശുപാർശകളിൽ കളക്ടർമാർ പ്രത്യേക ശ്രദ്ധ നൽകുകയും ജില്ലാ പൊലീസ് മേധാവിമാരുമായി സഹകരിച്ച് പ്രവർത്തിക്കുകയും വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഗുണ്ടാനിയമത്തിൽ കളക്ടർമാർക്ക് പരിശീലനം നൽകാനും ചീഫ് സെക്രട്ടറിയോട് നിർദ്ദേശം നൽകി. ഉന്നതതല യോഗത്തിന്റെ തീരുമാനങ്ങള്‍ കളക്ടമാരെ അറിയിക്കാൻ ചീഫ് സെക്രട്ടറി കളക്ടമാരുടെ യോഗം ചേരും. 140 ശുപാർശകളിൽ ഇപ്പോഴും കളക്ടർമാർ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി യോഗത്തെ അറിയിച്ചു. പല ശുപാർശകളിലും ആറുമാസത്തിനകം തീരുമാനം എടുക്കാത്തതിനാൽ ശുപാർശകളുടെ നിയമസാധുത നഷ്ടമാകുന്നുവെന്നും ഡിജിപി യോഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam