
തിരുവനന്തപുരം: പാലോട് പെരിങ്ങമലയില്‍ നാസില ബീഗത്തിന്റെ കൊലപാതകത്തിന് (Nasila beegum Murder case) പിന്നില്‍ ഭാര്യയോടുള്ള കടുത്ത സംശയവും പകയുമാണെന്ന് പൊലീസ്. പ്രതിയായ ഭര്‍ത്താവ് റഹീമിനെ (Rahim) ഇപ്പോഴും പിടികൂടാനായിട്ടില്ല. കൊലപാതകത്തിന് ശേഷം തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വെച്ചാണ് റഹീം മുങ്ങിയത്. ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നും കൊലക്കുള്ള കാരണായത് പകയും സംശയ രോഗവുമായിരുന്നെന്നും പൊലീസ് (Police) പറയുന്നു. ചാക്ക ഐടിഐ ജീവനക്കാരനായ റഹീം മാനസിരോഗത്തിന് ചികിത്സ തേടിയിരുന്നു. പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പൊലീസ് പറയുന്നു. ഒരുമാസം മുമ്പാണ് നാസില ബീഗം സ്വന്തം വീട്ടില്‍ വെച്ച് കൊലപ്പെടുത്തുന്നത്. മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തി നാസിലക്കും മകള്‍ക്കും നല്‍കിയ റഹീം കത്തികൊണ്ട് കുത്തി ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
മയങ്ങിക്കിടന്ന ഭാര്യയുടെ നെഞ്ചിലും കഴുത്തിലും കുത്തിയാണ് കൊലപാതകം. ഈ സമയം തൊട്ടടുത്ത് മകള്‍ ഉറങ്ങുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൊബൈല്‍ ഫോണ്‍ അടക്കം എല്ലാം ഉപേക്ഷിച്ച് ഇരുചക്രവാഹനത്തില്‍ പ്രതി മുങ്ങി. അട്ടക്കുളങ്ങരയില്‍ ബൈക്ക് ഉപേക്ഷിച്ച റഹീം ബസിലും ഓട്ടോയിലുമായി പുത്തന്‍തോപ്പ് വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. പിന്നീട് ഇയാളെക്കുറിച്ച് വിവരമില്ല. തെലങ്കാനയിലെ നിസമാബാദില്‍ പ്രതിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അവിടെയെത്തിയെങ്കിലും പിടികൂടാനായില്ല. തമിഴ്‌നാട്ടിലുണ്ടെന്ന വിവരം ലഭിച്ചെങ്കിലും അത് വ്യാജമായിരുന്നു. 2018ലും ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതിന് ശേഷം ഇയാളുമായി ജീവിക്കാനാകില്ലെന്ന് പറഞ്ഞ് നാസില സ്വന്തം നീട്ടില്‍ പോയി. തുടര്‍ന്ന് ഇയാള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി.
ചികിത്സക്ക് ശേഷമാണ് ഇയാളോടൊപ്പം നാസില വീണ്ടും പോയത്. അതിനിടെ പുത്തന്‍തോപ്പില്‍ അഴുകി തിരിച്ചറിയാനാകാത്ത വിധം രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതിലൊന്ന് റഹീമിന്റേതാണോ എന്ന് സംശയമുണ്ട്. ഡിഎന്‍എ പരിശോധനയുടെ ഫലം ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ. റഹീമിനും നാസിലക്കും 18ഉം 13 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam