
അമ്പലപ്പുഴ: 12 വയസുള്ള പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോയ ബീഹാര്‍ സ്വദേശി പിടിയില്‍. ബീഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍ സ്ട്രീറ്റില്‍ ബല്‍വാ ബഹുബറി വീട്ടില്‍ മെഹമ്മൂദ് മിയാനെ (38) ആണ് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയുടെ അമ്മ ചെമ്മീന്‍ ഷെഡ്ഡില്‍ ജോലിക്ക് പോയ സമയം വീടിന്റെ തൊട്ടടുത്ത കെട്ടിടത്തില്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി പെണ്‍കുട്ടിയുടെ അടുത്തെത്തുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയുമെടുത്ത് പെണ്‍കുട്ടിയെ കൂട്ടി കടന്നുകളയുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞു തിരിച്ചു വീട്ടുകാര്‍ വരുമ്പോഴാണ് പെണ്‍കുട്ടിയുമായി മെഹമ്മൂദ് പോയതായി അയല്‍പക്കത്ത് താമസിക്കുന്നവര്‍ പറഞ്ഞറിഞ്ഞത്. അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്.
പണവും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് അമ്പലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മെഹമ്മൂദ് പെണ്‍കുട്ടിയുമായി എറണാകുളത്തേക്ക് പോവുകയും അവിടെ നിന്നും ട്രെയിനില്‍ ബീഹാറിലേക്ക് സഞ്ചരിക്കുന്നതായും മനസ്സിലാക്കി. ഉടന്‍ തന്നെ പൊലീസ് സംഘം ബീഹാറിലേക്ക് യാത്ര തിരിക്കുകയും യാത്രാ മധ്യേ മഹാരഷ്ട്രയിലുള്ള ബല്‍ഹര്‍ഷാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു.
പെണ്‍കുട്ടിയെ മതിയായ കൗണ്‍സിലിംഗ് നല്‍കിയ ശേഷം തിരികെ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി മാതാവിനൊപ്പം വിട്ടയച്ചു. പ്രതിയെ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് അറസ്റ്റിലായ മെഹമ്മൂദ്.
20,000 ത്തോളം രൂപ പ്രതിയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. അമ്പലപ്പുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാഹുല്‍ ഹമീദ്, ജയചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഷാദ് എ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജോസഫ് ജോയി, വിഷ്ണു, അനൂപ് കുമാര്‍, മുഹമ്മദ് ഷെഫീക്, ദര്‍ശന എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam