
കോഴിക്കോട്: വിലങ്ങാട് പുനരധിവാസപ്പട്ടികയിൽ വർഷങ്ങളായി ആൾതാമസമില്ലാതിരുന്ന വീടുകൾ വരെ ഉൾപ്പെട്ടപ്പോൾ ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക റോസമ്മ പുറത്ത്. ദുരന്തത്തിന് ശേഷം ബാക്കിയായ തുരുത്തുപോലൊരിടത്ത് അപകട ഭീഷണിയിലായ ആന്റണിയുടെ വീടും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. സുരക്ഷിതമല്ലാത്ത വീട്ടിൽ നിന്ന് വാടകയ്ക്ക് മാറിയപ്പോൾ ആകെ കിട്ടിയത് മൂന്ന് മാത്തെ തുക മാത്രമെന്നും മഞ്ഞച്ചീളിയിലെ ജോസ് ജോസഫിന്റെ പരാതി.
പൊട്ടിയൊലിച്ചെത്തിയ ഉരുൾ ഇരുവഴിയായി പിരിഞ്ഞപ്പോൾ മഞ്ഞച്ചീളിയിലൊരു തുരുത്തുണ്ടായി. അവിടെയാണ് റോസമ്മയുടെ വീട്. മൂന്ന് പെൺമക്കളെ കെട്ടിച്ചിവിട്ടു. താമസം തനിച്ച്. ആദായമുണ്ടായിരുന്ന ഒരേക്കർ കൃഷിത്തോട്ടം ഉരുളെടുത്തതോടെ ജീവിതം വഴിമുട്ടി. പുരനധിവാസപ്പട്ടികയിൽ ഇതുവരെ റോസമ്മ ഉൾപ്പെട്ടിട്ടില്ല.
മൂന്ന് മാസത്തിൽ കൂടുതൽ വാടക പോലും കിട്ടിയില്ലെന്നാണ് ജോസ് ജോസഫിന്റെ പരാതി. ആൾതാമസമില്ലാത്ത വീടുകളുടെ ഉടമയ്ക്ക് 15 ലക്ഷം കിട്ടുമ്പോഴാണ് ഇവരെല്ലാം ഇങ്ങനെ കാത്തിരിക്കുന്നത്. വീടുകൾ നിൽക്കുന്നിടം സുരക്ഷിതമല്ലെന്ന് അധികൃതർ അറിയിച്ചു. ഇവരെല്ലാം നേരിട്ട് പറഞ്ഞതാണ്. മാനമൊന്നു കറുത്താൽ, മഴയൊന്നു ചാറിയാൽ ഇവരുടെ നെഞ്ചിടിപ്പേറുകയാണ്. ഇപ്പോൾ വേനലായതു കൊണ്ടുമാത്രം മറ്റു പോംവഴിയില്ലാത്തതിനാൽ ദുരന്തഭൂമിയിൽ കഴിഞ്ഞു വരികയാണ്. എത്രനാൾ ഇങ്ങനെ കഴിയണമെന്ന ചോദ്യത്തിന് അടുത്ത പട്ടിക വരെ എന്നാണ് ഡിഡിഎംഎയുടെ വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam