
തൃശൂര്‍: നാട്ടികയില്‍ മീന്‍ പിടിത്തത്തിന്റെ മറവില്‍ 6.650 കിലോ ഗ്രാം ഹൈബ്രിഡ് കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസില്‍ രണ്ടാം പ്രതിയും അറസ്റ്റില്‍. കഞ്ചാവ് എത്തിച്ച് നല്‍കിയ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും സ്റ്റേഷന്‍ റൗഡിയുമായ വലപ്പാട് പണിക്കവീട്ടില്‍ മുഹമ്മദ് ഷെജി (30) യാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മീന്‍പിടിക്കാനെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തിവന്ന ഒന്നാം പ്രതിയായ നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടില്‍ വിഷ്ണു (37) വിനെ കഴിഞ്ഞ 9 ന് അറസ്റ്റ് ചെയ്തിരുന്നു. വില്‍പ്പനയ്ക്കുള്ള കഞ്ചാവ് എത്തിച്ചു നല്‍കിയത് മുഹമ്മദ് ഷെജിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചായപ്പൊടി കച്ചവടത്തിന്റെ മറവില്‍ ഇടുക്കിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയാണ് വിഷ്ണുവിന് മുഹമ്മദ് ഷെജി കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന മുഹമ്മദ് ഷെജിയെ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.
മുഹമ്മദ് ഷെജി വലപ്പാട്, കൊരട്ടി, വാടാനപ്പള്ളി പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് മൂന്ന് കേസിലും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് ഒരു കേസിലുമടക്കം ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. വലപ്പാട് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ കെ , സിവില്‍ പോലീസ് ഓഫീസര്‍ സിയാദ്, ഡ്രൈവര്‍ എ. എസ്. ഐ ചഞ്ചല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam