
പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്നും വിയൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. വിയ്യൂരിലെ അതീവസുരക്ഷാജയിലിലെ ഒറ്റസെല്ലിലേക്കാണ് മാറ്റിയത്. എട്ടുമണിയോടെ അതീവസുരക്ഷയിലായിരുന്നു ജയിൽ മാറ്റം. കൂടെ കഴിയാൻ സഹതടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാട്ടി ജയിൽ അധികൃതർ അപേക്ഷ നൽകി. ഇത് ആലത്തൂർ കോടതി അംഗീകരിക്കുകയായിരുന്നു. 2019ലെ സജിത കൊലപാതകത്തിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കെയാണ് ജാമ്യംനേടി പുറത്തിറങ്ങി ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്.
പ്രതിയായ ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നായിരുന്നു പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തന്‍റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിന്‍റെ സന്തോഷത്തിലാണ് പ്രതിയെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. മുൻവൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൊല നടത്തിയത് പൂര്‍വവൈരാഗ്യം കൊണ്ടാണെന്നും പ്രതിയിൽ നിന്ന് അയൽവാസികള്‍ക്ക് തുടര്‍ച്ചയായ വധ ഭീഷണിയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനായി കൊടുവാളിന്‍റെ കൈ പിടി പ്രത്യേകം ഉണ്ടാക്കി. മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാളാണ് വാങ്ങിയത്. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരൻ പുറത്തിറങ്ങിയ സമയം വെട്ടി വീഴ്ത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. സുധാകരന്‍റെ രണ്ട് പെണ്‍മക്കള്‍ക്കും സാക്ഷികള്‍ക്കും പ്രതി പുറത്തിറങ്ങിയാൽ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യു ആണ് വക്കാലത്ത് നൽകിയത്. വൈകിട്ടോടെയാണ് ചെന്താമരയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam