
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഗോത്രവര്‍ഗ്ഗ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ നീക്കം. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും അവഗണിക്കുന്ന സാഹചര്യത്തിലാണ് വയനാട് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചന. ഇതിനുള്ള ചര്‍ച്ചകള്‍ ഗോത്രവര്‍ഗ്ഗ കൂട്ടായ്മ ആരംഭിച്ചു. മണ്ഡലത്തില്‍ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് രണ്ടര ലക്ഷത്തോളം വോട്ടുകളുണ്ടന്നാണ് കൂട്ടായ്മയുടെ അവകാശവാദം.
ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി എസ് ടി ഓര്‍ഗനൈസേഷന്‍, സ്വജന സമുദായസഭ, കേരള ആദിവാസിഫോറം, ഗോത്ര, എസ് സി എസ് ടി സംയുക്തസമിതി, കാട്ടുനായ്ക്ക സമുദായ സഭ എന്നീസംഘടനകള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് അറിയുന്നത്. ഈ മാസം 18ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല യോഗത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് ഗോത്ര സംസ്ഥാന ചെയര്‍മാന്‍ ബിജു കാക്കത്തോട് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ പോലൂം റിസര്‍വേഷന്‍ സീറ്റുകള്‍ മാത്രമാണ് ഈ വിഭാഗത്തിന് ലഭിക്കുന്നത്. ജനറല്‍ സീറ്റുകളിലെല്ലാം മറ്റുള്ളവരെ പരിഗണിക്കുന്നതും ഇത്തരം തീരുമാനങ്ങളിലേക്ക് എത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഏതായാലും ഗോത്രവര്‍ഗ്ഗ കൂട്ടായ്മയും കൂടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ പോരാട്ടം കനക്കുമെന്നതില്‍ സംശയമില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam