
കോഴിക്കോട്: ലക്ഷദ്വീപ് സമൂഹങ്ങളില്‍പ്പെട്ട കവരത്തി, ആന്ത്രോത്ത്, കല്‍പേനി എന്നിവിടങ്ങളിലേക്കുള്ള അഗ്നിരക്ഷാ സേനയുടെ പുതിയ വാഹനങ്ങള്‍ ബേപ്പൂരില്‍ എത്തിച്ചു. ലക്ഷദ്വീപിലെ അഗ്‌നി സുരക്ഷാ സേനക്കുള്ള പുതിയ വാഹനങ്ങള്‍ ബേപ്പൂര്‍ തുറമുഖത്ത് എത്തിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും, സംവിധാനങ്ങളും ഒരുക്കിയിട്ടുള്ള വാഹനങ്ങള്‍ ഹരിയാനയില്‍ നിന്നും റോഡ് മാര്‍ഗമാണ് ഇവിടെ എത്തിച്ചത്. ദ്വീപ് സമൂഹങ്ങളില്‍ പുതിയ ഇന്ധന സംഭരണികള്‍ ആരംഭിച്ചതോടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കേണ്ടത് അത്യാവശ്യമായി വന്നതാണ് വാഹനങ്ങള്‍ പെട്ടെന്ന് തന്നെ എത്തിക്കാനുണ്ടായ കാരണം.
2000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, 500 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ഫോം സംഭരണി, 20 മീറ്റര്‍ ഉയരത്തില്‍ വിവിധ കോണുകളിലേക്കായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന കോണി, ഹൈ പ്രഷര്‍ പമ്പ്, 30 മീറ്റര്‍ നീളത്തില്‍ ശക്തമായി വെള്ളം ചീറ്റുന്ന മോണിറ്റര്‍ സംവിധാനത്തോടുകൂടിയുള്ള കുഴലുകള്‍ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിട്ടുളളത്. അവശ്യഘട്ടങ്ങളില്‍ ശക്തമായ വെളിച്ചം ലഭിക്കുന്ന ലൈറ്റുകളും വാഹനത്തില്‍ ഘഘിപ്പിച്ചിട്ടുണ്ട്. മിനിക്കോയ് ദ്വീപിലേക്കുള്ള സുരക്ഷാ വാഹനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തന സജ്ജമാകും. ഭാരത് ബെന്‍സിന്റെ ചെയ്‌സിസില്‍ അഗ്‌നി സുരക്ഷാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ രീതിയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും അറ്റകുറ്റപ്പണികളുടെ സേവനവും വരെ ഉള്‍പ്പെടുത്തിയ നിര്‍മ്മാണ കരാര്‍ ഹരിയാന അംമ്പാലയിലെ എ സി ബി കമ്പനിയാണ് ഏറ്റെടുത്തത്. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുന്നതിനൊപ്പം പൂര്‍ണ്ണ സുരക്ഷിതത്വവും വാഹന നിര്‍മാണഘട്ടത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ലക്ഷദ്വീപ് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ റൈഫുദ്ദീന്‍, സീനിയര്‍ ഡ്രൈവര്‍ കം ലീഡിങ് ഫയര്‍മാന്‍മാരായ സക്കീര്‍ ഹുസൈന്‍, എ പി മുഹമ്മദ് കാസിം, മുല്ലക്കോയ, എ സി ബി കമ്പനി സേഫ്റ്റി ഓഫീസര്‍ കം ഇന്‍സ്ട്രക്ടര്‍ പ്രദീപ്കുമാര്‍ എന്നിവരും വാഹനത്തെ അനുഗമിക്കുന്നുണ്ട്. വാഹനങ്ങള്‍ ഉടന്‍ തന്നെ ബാര്‍ജുകള്‍വഴി അതത് ദ്വീപുകളിലേക്ക് എത്തിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam