
കോഴിക്കോട്: നാടിന്‍റെ പൊതുവായ ആവശ്യത്തിനായി നാട്ടുകാർ ഒരുമ്പെട്ടിറങ്ങിയപ്പോൾ ഒരുപാട് കാലത്തെ ഒരു സ്വപ്നം സഫലമായി. കോഴിക്കോട് തൂണേരിയിലാണ് നാട്ടുകാർ പിരിവിട്ട് സമാഹരിച്ച പണം കൊണ്ട് പുതിയ കുടുംബാരോഗ്യ കേന്ദ്രം പണിയുന്നത്. രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ആശുപത്രിയുടെ നിർമാണം പൂർത്തിയാകുന്നത്. ആയിരക്കണക്കിന് പേരാണ് തൂണേരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്.
കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടത്തിലേക്ക് മാറ്റണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കൊറോണക്കാലത്ത് സാമൂഹ്യ അകലം പാലിച്ച് നിൽക്കാനിടമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ ആവശ്യം ശക്തമായി. അപേക്ഷ പരിഗണിച്ച് എഫ്എച്ച്സിയായി ഉയർത്താൻ അനുമതിയായി. എൻ എച്ച് എമ്മിൽ നിന്ന് 15 ലക്ഷം രൂപയും അനുവദിച്ചു. അതുകൊണ്ടൊന്നും ആശുപത്രിയാവില്ലെന്നറിഞ്ഞപ്പോഴാണ് ആളുകളിൽ നിന്ന് പണം പിരിക്കാൻ തീരുമാനമായത്.
അതൊരു വെറും പിരിവല്ലായിരുന്നു. ഒരു ദിവസത്തെ തൊഴിലുറപ്പ് കൂലി കൊടുത്തവർ മുതൽ ലക്ഷങ്ങൾ വരെ സംഭാവന ചെയ്തവരുണ്ട്. സമാഹരിച്ചത് ഒരു കോടി 15 ലക്ഷമാണ്. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും കൂടി ഇനിയൊരൊറ്റ ചുറ്റുമതിലിനുള്ള ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിക്കും.
പരിമിതികളൊഴിയുന്നതിലെല്ലാവർക്കും പറഞ്ഞാൽ തീരാത്ത സന്തോഷമാണ്. 1980കളിൽ ഈ ആശുപത്രിക്കായി ഒരേക്കർ സ്ഥലം വാങ്ങിയതും തൂണേരിക്കാരിങ്ങനെ കൂട്ടായി പിരിവെടുത്താണ്. ആശുപത്രി പുതുക്കാനൊരുങ്ങിയപ്പോൾ എല്ലാ പാർട്ടിക്കാരും ഒരുമിച്ച് നിന്നത് കരുത്തായെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. പെയിന്‍റടിയടക്കമുള്ള അറ്റകുറ്റപ്പണികൾ കൂടിയാണ് തീരാനുള്ളത്. അത് കഴിഞ്ഞാൽ ആരോഗ്യമന്ത്രി ആശുപത്രി തുറന്ന് കൊടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam