
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ കാനറാ ബാങ്ക് നടത്തിനിരുന്ന ജപ്തിയേ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കാനറാ ബാങ്ക് റീജിയണൽ മാനേജരും തിരുവനന്തപുരം ജില്ലാ കളക്ടറും മൂന്നാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 13 ന് തിരുവനന്തപുരത്ത് പരിഗണിക്കുക.
കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്കാണ് കേസ് രജിസ്റ്റർ ചെയ്ത് നോട്ടീസയക്കാൻ ഉത്തരവായത്. മനുഷ്യാവകാശ പ്രവർത്തകനായ പി കെ. രാജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെയാണ് അമ്മയും മകളും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദ്യം മകളും പിന്നാലെ അമ്മയും മരിച്ചു.
ബാങ്ക് ജപ്തിയില്‍ മനംനെന്താണ് ആത്മഹത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇന്ന് പൊലീസ് വീട്ടിനകത്ത് നടത്തിയ ഫോറന്‍സിക്ക് പരിശോധനയില്‍ ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam