ഓണക്കാലമായിട്ടും കുടിവെള്ളമില്ല, ജലസംഭരണിക്ക് മുകളിൽ കയറി വാർഡ് മെമ്പറിന്‍റെ ഭീഷണി; ചര്‍ച്ചക്കൊടുവിൽ പരിഹാരം

Published : Aug 27, 2023, 05:07 PM IST
ഓണക്കാലമായിട്ടും കുടിവെള്ളമില്ല, ജലസംഭരണിക്ക് മുകളിൽ കയറി വാർഡ് മെമ്പറിന്‍റെ ഭീഷണി; ചര്‍ച്ചക്കൊടുവിൽ പരിഹാരം

Synopsis

പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഭിലാഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടിവെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതെ താഴേക്കിറങ്ങില്ലെന്നും ആരെങ്കിലും മുകളിലേക്ക് കയറി വന്നാൽ താഴേക്ക് ചാടുമെന്നും പറഞ്ഞ് അഭിലാഷ് മുകളിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്തു

തിരുവനന്തപുരം: ഓണക്കാലമായിട്ടും വാർഡിൽ കുടിവെള്ളമില്ലാത്തതിൽ പ്രതിഷേധിച്ച് ജലസംഭരണിക്ക് മുകളിൽ കയറി ബിജെപി അംഗമായ വാർഡ് മെംബറുടെ ആത്മഹത്യാഭീഷണി. കടയ്ക്കാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ഭജനമഠത്തിലെ മെംബറായ അഭിലാഷ് ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് നിലയ്ക്കാമുക്ക് പള്ളിമുക്ക് ജങ്ഷനിലെ ജലസംഭരണിക്ക് മുകളിലാണ് അഭിലാഷ് കയറിനിന്നത്.

സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടുകയും തുടർന്ന് കടയ്ക്കാവൂർ പൊലീസിലും ആറ്റിങ്ങൽ ഫയർഫോഴ്‌സിലും വിവരമറിയിക്കുകയും ചെയ്തു. പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അഭിലാഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുടിവെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ച് വ്യക്തമായ ഉറപ്പ് ലഭിക്കാതെ താഴേക്കിറങ്ങില്ലെന്നും ആരെങ്കിലും മുകളിലേക്ക് കയറി വന്നാൽ താഴേക്ക് ചാടുമെന്നും പറഞ്ഞ് അഭിലാഷ് മുകളിൽ തന്നെ നിലയുറപ്പിക്കുകയും ചെയ്തു.

തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ജലസംഭരണിക്ക് താഴെയായി വല കെട്ടി സുരക്ഷ ഒരുക്കി. സംഭവമറിഞ്ഞ് കടയ്ക്കാവൂർ, വക്കം പഞ്ചായത്തുകളിലെ ജനപ്രതിനിധികളും വാർഡ് പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി സ്ഥലത്ത് തടിച്ചുകൂടി. ബിജെപിയുടെ പ്രതിനിധിയാണ് വാർഡ് മെംബർ അഭിലാഷ്. തുടർന്ന് ബിജെപി പ്രവർത്തകർ ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അസിസ്റ്റന്റ് എൻജിനീയർ സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഉച്ചകഴിഞ്ഞ് 3.30 ഓടെ വർക്കല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്. ബൈജു സ്ഥലത്തെത്തുകയും ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച നടത്തുകയും നിലവിലെ സാഹചര്യം വിശദീകരിക്കുകയും ചെയ്തു.

രാത്രി 10 മണിയോടെ ഒരു ദിവസത്തേക്ക് വെള്ളമെത്തിക്കാനുള്ള സംവിധാനം ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനിടയിൽ ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കേറ്റവും ഉന്തും തള്ളും നടന്നു. കടയ്ക്കാവൂർ എസ് എച്ച് ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയ ശേഷമാണ് ചർച്ച പുനരാരംഭിച്ചത്. കരാറുകാരൻ സ്ഥലത്തെത്തി കാര്യങ്ങൾ വിശദമാക്കണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കരാറുകാരൻ സ്ഥലത്തെത്തുകയും രാത്രി 10 മണിയോടെ ഈ പ്രദേശത്ത് ജലം എത്തിക്കാം എന്ന് ഉറപ്പുനൽകുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അഭിലാഷ് വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് ഇറങ്ങിയത്. 

കമ്പനിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയില്ലെങ്കിലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാം; നിയമം പറയുന്നത്, വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം