
പാലക്കാട്: പാലക്കാട് ഷൊർണൂർ ചുഡുവാലത്തൂരിൽ ഒരു വിദ്യാർത്ഥിക്കായി പ്രവർത്തിച്ച സ്കൂളിന് താഴ് വീഴുന്നു. ഈ അധ്യയന വർഷം ആരും പുതുതായി എസ് ആർ വി എൽപി സ്കൂളിൽ ഇതുവരെ ചേർന്നിട്ടില്ല. സ്കൂളിനെയും ആകെയുള്ള അധ്യാപികയെയും എങ്ങനെ സംരക്ഷിക്കുമെന്ന ആലോചനയിൽ ആണ് വിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാനത്താകെ പ്രവേശനോത്സവത്തിന്‍റെ ആഘോഷ പെരുമ്പറ ഉയർന്നപ്പോൾ ഷൊർണൂരിലെ ചുഡുവാലത്തൂരിലെ സ്കൂളും പരിസരവും മൂകമായിരുന്നു. തോരണങ്ങൾ ഇല്ല, സ്വാഗതമോതി കവാടമില്ല, കുട്ടികൾ ഇല്ല. കളിചിരി ഇല്ല, ആകെയുള്ളത് ഉള്ളുനിറയെ ആശങ്കയുമായി റഷീദ ടീച്ചർ മാത്രം. കൊവിഡ് കാലത്തെ നീണ്ട അടച്ചിടലിന് ശേഷം സ്കൂൾ തുറക്കാൻ അനുമതി കിട്ടിയപ്പോൾ, സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് റഷീദ ടീച്ചർ അറ്റക്കുറ്റപ്പണി നടത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി; സൗജന്യ സ്കൂൾ യൂണിഫോമിന് 140 കോടി
എയ്ഡഡ് സ്ഥാപനം ആണേലും കുട്ടികൾ ഇല്ലാതായതോടെ, മാനേജ്മെന്‍റ് സ്കൂളിനെ കൈവിട്ടു. ഇരുപത് വർഷത്തിലേറെയായി കുരുന്ന് മനസ്സിലേക്ക് വിദ്യ പകർന്നു നൽകുന്ന റഷീദ ടീച്ചർക്ക് കയ്യൊഴിയാൻ പറ്റില്ലല്ലോ അത്രയേറെ സ്നേഹിച്ച സ്കൂളിനെ. അതുകൊണ്ടു തന്നെ സ്കൂളും പരിസരവും വൃത്തിയാക്കി കാത്തിരിക്കുകയാണ് റഷീദ ടീച്ചർ. ആരും എത്തിയില്ലെങ്കിൽ ഈ പൊതുവിദ്യാലയം പൂട്ടേണ്ടിവരും. അധ്യാപികയെ കൈവിടില്ല എന്ന തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. അത് സ്വാഗതാർഹമാണെന്ന് പറയുമ്പോഴും സ്കൂളിനെ സംരക്ഷിക്കുന്നതിൽ വ്യക്ത ഇനിയും വരേണ്ടതുണ്ട്.
അതേസമയം ആലപ്പുഴയിൽ നിന്നുള്ള വാർത്ത ഒറ്റപ്രസവത്തില്‍ ജനിച്ച നാല് കണ്‍മണികള്‍ ഇന്ന് ഒരുമിച്ച് സ്കൂളിന്‍റെ പടികയറി എന്നതാണ്. ആലപ്പുഴ നൂറനാട്ടെ രതീഷ് , സൗമ്യ ദമ്പതികളുടെ പെണ്‍മക്കളാണ് പ്രവേശനോല്‍സവം കെങ്കേമമാക്കി എൽ കെ ജിയിലേക്ക് കാലെടുത്തുവച്ചത്. പുത്തന്‍ ബാഗിൽ പെന്‍സിലും നോട്ട് ബുക്കുകളും എല്ലാം അടുക്കി പെറുക്കി വച്ചാണ് നാല് കുരുന്നുകളും ഒന്നിച്ച് സ്കൂളിലേക്കെത്തിയത്. അനാമികയും ആത്മികയും അദ്രികയും അവനികയും ഒന്നിച്ച് കൈ പിടിച്ച് സ്കൂളിലെക്കെത്തിയത് ഏവർക്കും സന്തോഷമുള്ള കാഴ്ചയായിരുന്നു. നൂറനാട്ടെ രതീഷ് സൗമ്യ ദമ്പതികൾക്ക് 2018 ലാണ് ഈ കണ്‍മണികള്‍ പിറന്നത്.
വീടിന് സമീപത്തെ എസ് കെ വി സ്കൂളിൽ എല് കെ ജി യിലേക്കാണ് ഈ കുരുന്നുകൾ ചുവട് വച്ചത്. പോകുന്നത് വല്യ സ്കൂളിലേക്കാണെന്ന സന്തോഷത്തിലായിരുന്നു കുഞ്ഞുങ്ങള്‍. കൈ നിറയെ ദൈവം കുഞ്ഞുങ്ങളെ സമ്മാനിച്ചു. പക്ഷെ അത്ര എളുപ്പമല്ല കാര്യങ്ങളെന്നാണ് അമ്മ സൗമ്യയുടെ പക്ഷം. പരസ്പരമുള്ള വഴക്ക് പരിഹരിക്കലാണ് പ്രധാന ജോലിയെന്നും സൗമ്യ കൂട്ടിച്ചേർത്തു.