
പയ്യന്നൂർ: കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ - തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്. മധ്യവയസ്കനായ യാത്രക്കാരനാണ് നഗ്നതാ പ്രദർശനം നടത്തിയത്. യാത്രക്കാരിയായ യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ദുരനുഭവം വിവരിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ യുവതി പങ്കുവെച്ചു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസ് പറഞ്ഞു.
ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ ബസ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കന്‍റെ നഗ്നതാ പ്രദർശനവും മോശം പെരുമാറ്റവുമുണ്ടായത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസ്സിലുണ്ടായിരുന്നത്.പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന മദ്ധ്യവയസ്കൻ യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു.
ബസ് ജീവനക്കാർ എത്തിയതോടെ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോയി. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. ജീവനക്കാരും യുവതിയും ചേർന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ദുരനുഭവം യുവതി ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്നാൽ പോലീസിൽ പരാതി നൽകാൻ യുവതി തയ്യാറായിട്ടില്ല. സംഭവത്തിൽ സ്വമേധയാ നടപടി തുടങ്ങിയെന്ന് പയ്യന്നൂർ ഡിവൈഎസ്പി കെഇ പ്രേമചന്ദ്രൻ പറഞ്ഞു. ചെറുപുഴ സ്വദേശിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam