
തൃശൂർ : നെന്മണിക്കരയിൽ തെരുവുനായയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. നെന്മണിക്കര ചീനപ്പിള്ളി പരേതനായ രാമന്റെ ഭാര്യ മാധവിക്കാണ് (75) പരിക്കേറ്റത്. കാലിന് പരിക്കേറ്റ മാധവിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കടയിൽ പോയി വരുമ്പോഴാണ് വയോധികയെ തെരുവുനായ ആക്രമിച്ചത്.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുകയാണ്. കോഴിക്കോട് ജില്ലയിലെ വടകര താഴെ അങ്ങാടിയിൽ ഇന്ന് സ്ത്രീക്ക് തെരുവ് നായയുടെ കടിയേറ്റു. ഒതയോത്തു സഫിയക്കാണ് കടിയേറ്റത്. ആശുപത്രിയിൽ പോകുന്ന വഴിക്കാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ബൈക്കിന് കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ മാധ്യമ പ്രവർത്തകന് പരിക്കേറ്റിരുന്നു. ജന്മഭൂമി കൊല്ലം റിപ്പോര്‍ട്ടര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ രഞ്ജിത്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആലപ്പുഴയിൽ നായ്ക്കൂട്ടം ആടുകളേയും കോഴികളെയും കടിച്ചു കൊന്നു. കായംകുളം കൃഷ്ണപുരത്ത് ഷൗക്കത്തിൻ്റെ വീട്ടിലെ രണ്ട് ആടുകളും രണ്ടു കോഴികളുമാണ് ചത്തത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ആടിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കണ്ടത്. ആടിനെ വളഞ്ഞു നിന്ന് ആക്രമിക്കുന്ന പത്തോളം വരുന്ന നായ്ക്കൂട്ടത്തെയാണ്. നായ്ക്കളെ തുരത്തി ആടിനെ രക്ഷിക്കാനുള്ള ആളുകളുടെ ശ്രമം ഫലവത്തായില്ല.
അതേസമയം കോട്ടയം പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ ഏഴു പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. തിരുവല്ല മഞ്ഞാടിയിലെ പക്ഷി മൃഗനിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ.
Read More : തെരുവ് നായയെ കാറിൽ കെട്ടിവലിച്ച് ഡോക്ടർ, ക്രൂരത തടഞ്ഞ് നാട്ടുകാർ, വീഡിയോ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam