ഓണം സ്പെഷ്യല്‍ ഡ്രൈവ്: നടത്തിയത് 492 റെയ്ഡുകള്‍, വ്യാജമദ്യവും കഞ്ചാവും എംഡിഎംഎയും പിടികൂടി

By Web TeamFirst Published Aug 24, 2023, 9:11 AM IST
Highlights

പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും എടുത്തതായി എക്സൈസ് വകുപ്പ്. 

ഇടുക്കി: ഓണക്കാലത്തെ മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി കേസുകളും 46 എന്‍ഡിപിഎസ് കേസുകളും എടുത്തതായി എക്സൈസ് വകുപ്പ് അറിയിച്ചു. 151 ലിറ്റര്‍ മദ്യം, 78 ലിറ്റര്‍ ചാരായം, 11.75 ലിറ്റര്‍ വ്യാജ മദ്യം, ഏഴ് ലിറ്റര്‍ ബിയര്‍, 1350 ലിറ്റര്‍ കോട, ഒന്‍പത് കിലോ കഞ്ചാവ്, നാല് കഞ്ചാവ് ചെടികള്‍, 2.164 മില്ലി ഗ്രാം എംഡിഎംഎ എന്നിവ റെയ്ഡുകളില്‍ പിടിച്ചെടുത്തു. ആറ് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സെപ്തംബര്‍ അഞ്ചു വരെ പരിശോധനകള്‍ തുടരും. 

പൊലീസ്, വനം, റവന്യൂ വകുപ്പുകളുമായി സംയുക്തമായാണ് ഓരോ റേഞ്ചിലും റെയ്ഡുകള്‍ നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു. തമിഴ്നാട് പൊലീസ്, ഫോറസ്റ്റ് വകുപ്പുകള്‍, തമിഴ്നാട് പ്രോഹിബിഷന്‍ ആന്റ് എന്‍ഫോഴ്സ്മെന്റ് വിംഗ് എന്നിവരുമായി ചേര്‍ന്ന് ചെക്ക്പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയാനും വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഇടുക്കി ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. 


ഓണക്കാലത്ത് ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് ചെക്കുപോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തുന്നത്. ക്ഷീര വികസന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. ഇതിനായി കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്ക്‌പോസ്റ്റുകളില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചു. മുഴുവന്‍ സമയവും ഉദ്യോഗസ്ഥരുടെ സേവന മുണ്ടാകും. ഈ മാസം 28 വരെ പരിശോധന തുടരുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 

മൊബൈല്‍ ലാബുകളടക്കം ചെക്കുപോസ്റ്റുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. പാല്‍, പാലുല്പന്നങ്ങള്‍ എന്നിവയുമായി ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധിക്കും ടാങ്കറുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് മൊബൈല്‍ ലാബുകളില്‍ പരിശോധന നടത്തുന്നതാണ്. രാസവസ്തുക്കളുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിളുകള്‍ വകുപ്പിന്റെ എന്‍.എ.ബി.എല്‍ ലാബില്‍ വിശദ പരിശോധനക്കായി കൈമാറും. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. ഇതോടൊപ്പം ചെക്ക്‌പോസ്റ്റുകള്‍ വഴി കടന്നുവരുന്ന പഴം, പച്ചക്കറി, മത്സ്യം, മാംസം, സസ്യ എണ്ണകള്‍ എന്നിവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.
 

  ചന്ദ്രയാന് പിന്നാലെ ചരിത്രത്തിലേക്ക് കരുനീക്കി പ്രഗ്നാനന്ദയും, ചെസ് ലോകപ്പ് ടൈ ബ്രേക്കർ കാണാനുള്ള വഴികൾ 
 

click me!