
തിരുവനന്തപുരം: വർക്കല ബീവറേജ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. വർക്കല ബീവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് വർക്കല പൊലീസിന്‍റെ പിടിയിലായത്. വർക്കല കോട്ടമൂല സ്വദേശി അസിം (33) കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1:30 മണിയോടെയാണ് വർക്കല ബീവറേജസ് ഔട്ട്ലെറ്റിന്‍റെ പൂട്ട് കുത്തി തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്ത് കയറിയത്. ഔട്ട്ലെറ്റ് ജീവനക്കാരായ അശ്വതി, നാഗരാജ് എന്നിവർ രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോൾ പൂട്ട് കുത്തിപ്പൊളിച്ച് ഗ്രില്ലുകൾ വളച്ചു വച്ച നിലയില്‍ ഔട്ട്ലെറ്റ് തുറന്നു കിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടനെ തന്നെ ഇവര്‍ ഔട്ട്ലെറ്റ് മാനേജരെ വിവരമറിയിക്കുകയും അദ്ദേഹമെത്തിയെ ശേഷം വർക്കല പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഔട്ട്‌ലെറ്റ് മാനേജരുടെ ക്യാമ്പിന് സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശ നിർമ്മിത മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചത്.
ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഇത് അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തി. സേഫ് ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന പണം മോഷ്ടിക്കുന്നതിനായി ലോക്കര്‍ പൊളിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇത് വിജയിച്ചില്ല. ഈ സമയം 16 ലക്ഷത്തോളം രൂപ സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്നതായി ഔട്ട്ലെറ്റ് മാനേജർ റെജിൻ പറഞ്ഞു.അറുപതിനായിരത്തോളം രൂപ വില വരുന്ന 31 കുപ്പി മദ്യം ഔട്ട്ലെറ്റിലെ ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവര്‍ കടത്തിക്കൊണ്ട് പോയത്. ബിവറേജ് ഔട്ട്ലെറ്റിന്‍റെ ഇലക്ട്രിസിറ്റി കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട്ലെറ്റിനുള്ളില്‍ പ്രവേശിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ ബിവറേജസ് ഔട്ട്ലെറ്റിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചപ്പോഴാണ് മൂന്നുപേർ ഔട്ട്ലെറ്റിനുള്ളിൽ കടന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. മോഷണം നടത്തിയ മദ്യം വിൽപ്പന നടത്തിയതിന്‍റെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിന് അന്വേഷണം ഊർജിതമാക്കിയതായും എസ്എച്ച്ഒ .എസ് സനോജ് അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: ഒരു ലക്ഷമുണ്ടായിരുന്നു, പക്ഷേ തൊട്ടില്ല; പകരമെടുത്തത് 11 കുപ്പി മദ്യം; ബിവറേജസിലെ മോഷണം,പ്രതികളെ തപ്പി പൊലീസ്