
കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്തൊന്‍പതുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പനമരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒരു വര്‍ഷത്തിന് ശേഷമാണ് പിടിയിലാകുന്നത്. പിലാക്കാവ് വിലങ്ങുംപുറം അജിനാഫ് ( 24 ) ആണ് അറസ്റ്റിലായത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
പിന്നീട് ഒരു വര്‍ഷത്തോളം വിദേശത്താണ് പ്രതി കഴിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരികെ വരുന്ന വഴിമധ്യേ ബംഗളൂരു വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പനമരം എസ് ഐ ഇ കെ അബൂബക്കര്‍, സിപിഒമാരായ വിനോദ്, ആല്‍ബിന്‍, ഡ്രൈവര്‍ സിപിഒ ജയേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ബംഗളൂരുവിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, കൊല്ലം പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിലായിരുന്നു. എടത്തറ സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയെ സന്തോഷ് കുത്തിപ്പരിക്കേൽപ്പിച്ചു. ഒന്നര വർഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്.
ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്പിൽ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബർ പാലിന് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഉപയോഗിച്ചത്. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയൽവാസി മധുവിനെ റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam