അഞ്ചരലക്ഷം രൂപ സമ്മാനം അടിച്ചതായി ഫെബ്രുവരി പതിനാറിന് യുവതിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചു. സമ്മാനം ലഭിക്കണമെങ്കില്‍ 5600 രൂപാ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു
ചെങ്ങന്നൂർ: ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും ഓൺലൈന്‍ വഴി പണം തട്ടിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബിപ്ലവ്‌ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പതിനയ്യായിരം രൂപയാണ് ചെങ്ങന്നൂർ ചെറിയനാട് സ്വദേശിയായ യുവതിയ്ക്ക് നഷ്ടമായത്. നാപ്‌റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്‍റെ മറവിലായിരുന്നു പ്രതി ബിപ്ലവ്‌ഘോഷിന്‍റെ തട്ടിപ്പ്.
അഞ്ചരലക്ഷം രൂപ സമ്മാനം അടിച്ചതായി ഫെബ്രുവരി പതിനാറിന് യുവതിയുടെ മൊബൈലിലേക്ക് സന്ദേശം അയച്ചു. സമ്മാനം ലഭിക്കണമെങ്കില്‍ 5600 രൂപാ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. യുവതി തുക അടച്ചു കഴിഞ്ഞപ്പോള്‍ പതിനായിരം രൂപാ കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഈ പണം അയക്കാൻ യുവതി ബാങ്ക് ശാഖയില്‍ ചെന്നപ്പോള്‍ സംശയം തോന്നിയ ബാങ്ക് അധികൃതർ ബാങ്ക് വിജിലൻസിനെ വിവരമറിയിച്ചു.
തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. എറണാകുളം റേഞ്ച് ഐ ജി വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നിരവധി ആളുകളിൽ നിന്നായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം 34 ലക്ഷം രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ വ്യക്തമായി. മറ്റ് മൂന്ന് പേർ കൂടി തട്ടിപ്പ് സംഘത്തില്‍ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |