
ഇടുക്കി: നിരവധി വാഹനങ്ങളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചിട്ട് നിർത്തായ പോയ വാഹനം ഒടുവിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയിൽ വെള്ളിലാംകണ്ടത്തിനും കട്ടപ്പനയ്ക്കും ഇടയിലാണ് ഈ അപകടങ്ങൾ ഉണ്ടാക്കിയത്. മാരുതി സെൻ കാറാണ് അപകടം ഉണ്ടാക്കിയത്. വെള്ളിലാംകണ്ടത്ത് വെച്ച് ഇന്നോവ കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം സ്വരാജ് പാലത്തിന് സമീപത്തെ രണ്ടു വൈദ്യുത പോസ്റ്റുകളിലും ഇരുപതേക്കറിൽ രണ്ട് ഇരുചക്ര വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ഇതിന് ശേഷവും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് എത്തിയവർ ടൗണിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഡ്രൈവറെ പൊലീസിന് ഏൽപ്പിച്ചു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. കൂടാതെ കോടതി ജോലിക്കാരൻ എന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ വാഹനത്തിൽ ഒട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ ഇന്നോവ കാറിൽ ഉണ്ടായിരുന്ന കട്ടപ്പന സ്വദേശികൾ പൊലീസിൽ പരാതി നൽകി. കാഞ്ചിയാർ വെള്ളിലാങ്കണ്ടം കുഴൽപ്പാലത്തിന് സമീപമാണ് ബുധൻ രാത്രി പത്ത് മണിയോടെ മാരുതി സെൻ കാർ ഇന്നോവ കാറിൽ ഇടിച്ചത്. മരിച്ചടക്കിന് പോയ ബന്ധുക്കൾ സഞ്ചരിച്ച കാറിലേക്കാണ് സെൻ കാർ ഇടിച്ചത്.
ഇവർ കാറിൽ നിന്നും ഇറങ്ങി വാഹനത്തിൻ്റെ കേടുപാടുകൾ നോക്കുന്നതിനിടയിൽ ഡ്രൈവർ കാറുമായി അതിവേഗത്തിൽ കടന്നു കളഞ്ഞു. അവിടെ നിന്നും കടന്നു . കട്ടപ്പനയിലേക്ക് പോയ സെൻ കാർ വിവിധ ഇലക്ട്രിക് പോസ്റ്റുകളിലും വാഹനങ്ങളിലും ഇടിച്ചു. ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ കട്ടപ്പന വരെ സെൻ കാറിനെ പിൻതുടർന്നു. അമിത വേഗതയിൽ പോയ കാറിൽ നിന്നും രക്ഷപ്പെടാൻ വഴിയരികിലുണ്ടായിരുന്ന കാൽനട യാത്രക്കാർ അടക്കം ഓടി മാറുകയായിരുന്നെന്ന് ഇന്നോവ കാറിൽ ഉണ്ടായിരുന്നവർ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam