
ഇടുക്കി: ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം പടയപ്പ വീണ്ടും മൂന്നാറിലെത്തി. പുലര്‍ച്ചെ രണ്ടുമണിയോടെയെത്തിയ ആന കാര്‍ഗില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന പെട്ടിക്കട പൂര്‍ണ്ണമായി നശിപ്പിച്ചും പച്ചക്കറിയടക്കമുള്ളവ ഭക്ഷിച്ചുമാണ് മടങ്ങിയത്. കൊവിഡിന്റെ പശ്ചാതലത്തില്‍ മൂന്നാര്‍ പൂര്‍ണ്ണ ലോക്ക്ഡൗണായതോടെ എത്തിയ പടയപ്പയാണ് ഒന്നരമാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും മൂന്നാര്‍ ടൗണിലെത്തിയത്. കഴിഞ്ഞ ദിവസം മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് നിലയുറപ്പിച്ചിരുന്ന ആന പുലര്‍ച്ചെ രണ്ട് മണിയോടെ പോസ്റ്റോഫീസ് കവലവഴി കാര്‍ഗില്‍ റോഡില്‍ പ്രവേശിക്കുകയ്യിരുന്നു.
ഇവിടെ സ്ഥാപിച്ചിരുന്ന പാല്‍രാജിന്റെ പെട്ടിക്കട പൂര്‍ണ്ണമായി തകര്‍ത്ത് വില്പനക്കായി വെച്ചിരുന്ന ചക്ക, കപ്പ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഭക്ഷിച്ചാണ് മടങ്ങിയത്. ഏകദേശം പതിനയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായി ജീവനക്കാരന്‍ പറയുന്നു. കാടുകയറാന്‍ കൂട്ടാക്കാത്ത ആനയെ തുരത്താന്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്നാര്‍ ടൗണില്‍ സ്ഥിരമായി എത്തിയ രണ്ട് കാട്ടാനകളെ തുരത്താന്‍ ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രനടക്കടക്കമുള്ള ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam