
കോട്ടയം: എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയ്ക്ക് സ്വീകരണം നൽകുന്നതിനായി പാലാ കൊട്ടാരമറ്റം സ്വകാര്യ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടി. മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് അടച്ചു പൂട്ടിയതിനെ ചൊല്ലി രാഷ്ട്രീയ വിവാദവും ഉയര്‍ന്നുവന്നു. പതിനൊന്നാം തീയതി എത്തുന്ന ജാഥയുടെ ഒരുക്കങ്ങള്‍ക്കായി അഞ്ച് ദിവസം മുമ്പേ ബസ് സ്റ്റാന്‍ഡ് അടച്ചതിനെതിരെ യുഡിഎഫും ബിജെപിയും രംഗത്തെത്തി. എന്നാല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ബസ് സ്റ്റാന്‍ഡ് വിട്ടുകൊടുത്തതെന്നാണ് മുന്‍സിപ്പാലിറ്റിയുടെ വിശദീകരണം.
എംവി ഗോവിന്ദന്‍ നയിക്കുന്ന സിപിഎം ജനകീയ പ്രതിരോധ യാത്രയ്ക്ക് ഈ മാസം പതിനൊന്നിന് പാലായില്‍ നല്‍കുന്ന സ്വീകരണ കേന്ദ്രമായി തീരുമാനിച്ചിരിക്കുന്നത് പാലാ നഗരസഭയുടെ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡാണ്. പക്ഷേ പതിനൊന്നാം തീയതി എത്തുന്ന ജാഥയുടെ ഒരുക്കങ്ങള്‍ക്കു വേണ്ടി ഇന്നലെ തന്നെ ബസ് സ്റ്റാന്‍ഡ് അടച്ചുപൂട്ടിയ നടപടിയാണ് വിവാദമാകുന്നത്. യാത്രക്കാര്‍ പൊരിവെയിലില്‍ ബസ് കാത്തു നില്‍ക്കേണ്ട സ്ഥിതി. ബസുകള്‍ക്കാവട്ടെ പാര്‍ക്കിങ്ങിനും സ്ഥലമില്ല. ജാഥയുടെ പേരില്‍ അഞ്ചു ദിവസം മുമ്പേ ജനങ്ങളെ നഗരസഭ ബുദ്ധിമുട്ടിക്കുകയാണെന്നാണ് യുഡിഎഫിന്‍റെയും ബിജെപിയുടെയും ആരോപണം.
എന്നാല്‍ പ്രതിപക്ഷത്തിന്‍റെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് നഗരസഭ ഭരണ നേതൃത്വത്തിന്‍റെ വിശദീകരണം. കഴിഞ്ഞ മാസം 25-നു ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് ബസ് സ്റ്റാന്‍ഡ് സിപിഎം ജാഥയ്ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷാംഗങ്ങള്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് അറിയിച്ചില്ലെന്നും സിപിഎം ഭരിക്കുന്ന നഗരസഭ നേതൃത്വം വ്യക്തമാക്കി. പന്തല്‍ നിര്‍മാണം പൂര്‍ത്തിയായാലുടന്‍ ബസ് സ്റ്റാന്‍ഡ് തുറന്നു കൊടുക്കുമെന്നും നഗരസഭ ഭരണസമിതി അറിയിച്ചു. ബസ് സ്റ്റാൻഡിലാണ് സ്വീകരണ പന്തൽ ഒരുങ്ങുന്നത്. രാഷ്ട്രീയ പൊതുയോഗങ്ങൾക്കായി ബസ് സ്റ്റാൻഡ് അടച്ചുപൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
Read more: മുന്നണി മാറ്റ സാധ്യത തള്ളി പാണക്കാട് സാദിഖലി തങ്ങൾ: ലീഗിൻ്റെ ലക്ഷ്യം യുഡിഎഫിനെ ശക്തിപ്പെടുത്തൽ
ദിവസേന 100 കണക്കിന് ബസ് ട്രിപ്പുകൾ ആണ് ഇവിടെ കയറിയിറങ്ങുന്നത്. അഞ്ചു ബസുകളിൽ കൂടുതൽ ഇവിടെ പാർക്ക് ചെയ്യാൻ ഇപ്പോൾ സ്ഥലമില്ല. വൈക്കം റൂട്ടിലേക്ക് തിരിഞ്ഞ് ബസുകൾ പിന്നോട്ട് കയറിയാണ് ഇപ്പോൾ തിരികെ പോകുന്നത്. വിദ്യാർഥികളും സ്ത്രീകളും അടക്കമുള്ളവർ കടുത്ത വെയിലിൽ ഇരിപ്പിടമില്ലാതെ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്. നഗരസഭയുടെ കീഴിലുള്ള ഓപ്പൺ സ്റ്റേജ് അല്ലെങ്കിൽ റിവർ വ്യൂ റോഡിലുള്ള സ്റ്റേജ് ഇത്തരം പൊതുയോഗങ്ങൾക്കായി ഉപയോഗിക്കണമെന്നാണ് യുഡിഎഫ് പറയുന്നത്.