
പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഷൊർണൂർ സ്വദേശിനിയെ വാട്സാപ്പ് വഴിയും, ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് 10,01,000 രൂപ (പത്ത് ലക്ഷത്തി ആയിരം രൂപ ) തട്ടിയെടുത്ത കേസിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അറസ്റ്റിൽ. 23 വയസ്സുകാരനായ മുഹമ്മദ് റഷാദിനെ പാലക്കാട് സൈബർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
2024 ജനുവരി മാസത്തിലാണ് തട്ടിപ്പുകാർ പരാതിക്കാരിയെ വാട്സാപ്പ് വഴി ബന്ധപ്പെട്ട് ഇത്തരത്തിൽ വീട്ടിലിരുന്ന് ഓൺലൈനായി ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടർന്ന് തട്ടിപ്പുകാർ ടെലഗ്രാം വഴി നൽകിയ ലിങ്കിൽ കയറി പാട് ടൈം ജോലി ചെയ്യുകയും, തട്ടിപ്പുകാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ചെറിയ തുകകൾ നിക്ഷേപിച്ച് ചെറിയ ലാഭം നൽകി വിശ്വാസം നേടിയെടുത്ത് പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്.
പരാതി ലഭിച്ച ശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്ത്രീക്ക് നഷ്ടപ്പെട്ട തുകയിൽ നിന്നും 3,89,000 രൂപ പ്രതിയുടെ കരുവാരക്കുണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. തുടർന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരിൽ ഹരിയാന, കർണ്ണാടക, തെലങ്കാന, ഒഡീഷ, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി 10 പരാതികൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam