
തിരുവനന്തപുരം: പുൽക്കൂടിന് പകരം പുൽക്കൊട്ടാരം ഒരുക്കിയാണ് തമിഴ്നാട് കൊളച്ചിലെ പാലപ്പള്ളം ക്രിസ്മസ് ആഘോഷിക്കുന്നത്. നാട്ടിലെ യുവാക്കളെല്ലാം ചേർന്നാണ് 50 അടി ഉയരമുള്ള കൊട്ടാരം പണിയുന്നത്. പുതുവത്സരം വരെ നീളുന്ന ഇവിടുത്തെ ക്രിസ്മസ് ആഘോഷം കാണാൻ അഞ്ച് ലക്ഷത്തിലേറെ പേരാണ് വർഷംതോറും എത്തുന്നത്.
കൊവിഡും വറുതിക്കാലവും കടന്ന് വലിയൊരു ആഘോഷത്തിന് ഒരുങ്ങുകയാണ് പാലപ്പള്ളം. നാട്ടിലെ യുവാക്കളെല്ലാം ഒത്തൊരുമിച്ചുള്ള ആഘോഷം. കഴിഞ്ഞ 24 വർഷമായി തീരദേശ പട്ടണമായ പാലപ്പള്ളം ക്രിസ്മസ് ആഘോഷിക്കുന്നത് ഇങ്ങനെയാണ്. ഒക്ബോറിൽ തുടങ്ങും കൊട്ടാരം കെട്ടാനുള്ള പണി. കൊട്ടാരം ഡിസൈൻ ചെയ്യുന്നതും , കൊട്ടാരം കെട്ടുന്നതും, രൂപങ്ങൾ ഒരുക്കുന്നതും, അലങ്കാരങ്ങൾ അണിയിക്കുന്നതും ഒക്കെ ഇരുനൂറോളം യുവാക്കൾ ചേർന്നാണ്. വിൻസ്റ്റാർ ക്ലബിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങളെല്ലാം. ഓരോ വർഷവും പുതുമ കൊണ്ടുവരാണ് ശ്രമം.
കൊവിഡ് കാരണം കഴിഞ്ഞ തവണ വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത്തവണ പക്ഷെ വിട്ടുവീഴ്ചയില്ല. ഇരുപത് ലക്ഷം രൂപയോളം ചെലവാക്കിയാണ് ഈ വർഷം കൊട്ടാരം പണിതത്. നാടിന്റെ ആഘോഷത്തിന് ജാതിയും മതവും നോക്കാതെ എല്ലാവരും സംഭവന നൽകമ്പോൾ ആഘോഷങ്ങൾക്ക് പൊലിമ കൂടും. പാലപ്പള്ളത്തിലെ ഈ വ്യത്യസ്ത ആഘോഷം കാണാൻ കോട്ടയത്ത് നിന്നും ആലപ്പുഴയിൽ നിന്നുമൊക്കെ ആൾക്കാരെത്തുന്നുണ്ടെന്നാണ് സംഘാടകർ പറയുന്നത്. ജനുവരി രണ്ട് വരെയാണ് കൊട്ടാരത്തിന്റെ പ്രദർശനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam