
മൂന്നാർ : സാമൂഹ്യസേവനത്തിനായി മൂന്നാര്‍ പഞ്ചായത്ത് വാങ്ങിയ ആംബുലന്‍സിന് നികുതിപ്പണം അടച്ചില്ല. മരണപ്പെട്ടവരെ സ്മാശാനത്തിലെത്തിക്കാന്‍ മറ്റ് വാഹനങ്ങളെ ആശ്രയിച്ച് ബന്ധുക്കള്‍. നികുതി അടയ്ക്കാത്തത് ഉദ്യോഗസ്ഥര്‍ അറിഞ്ഞത് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ വാഹനം ആവശ്യപ്പെട്ടപ്പോള്‍. ആദ്യകാലങ്ങളിള്‍ മൂന്നാറിലെ തോട്ടംമേഖലകളില്‍ സര്‍വ്വീസ് നടത്തിയിരുന്ന ആംബുലന്‍സ് കാലഹരണപ്പെട്ടതോടെയാണ് കഴിഞ്ഞ യുഡിഎഫ് ഭരണസമിതി പുതിയ വാഹനം വാങ്ങുന്നതിന് തീരുമാനിച്ചത്. ഇടതമുന്നണിപ്രവര്‍ത്തകരും നാട്ടുകാരും പ്രതഷേധം ശക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. തുടര്‍ന്ന് മുന്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത്കുമാര്‍ വാഹനം മൂന്നാറിലെത്തിച്ചു. ഭരണസമിതി അംഗങ്ങളെ കൂട്ടാതെ തനിച്ചുപോയി വാഹനം എടുത്തത് വിവാദമാകുകയും ചെയ്തു.
എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് യുഡിഎഫ് ഭരണകാലത്ത് ക്യത്യമായി സേവനം നടത്തിയിരുന്ന ആംബുലന്‍സ് ഇപ്പോള്‍ കട്ടപ്പുറത്താണ്. ഭരണം കൈയ്യാളുന്ന ഇടതമുന്നണി ഭരണസമിതി അംഗങ്ങള്‍ ആംബുലന്‍സിന്റെ നികുതിപ്പണം അടയ്ക്കാന്‍ അലസത കാട്ടിയതാണ് വാഹനം കട്ടപ്പുറത്താകാന്‍ കാരണം. ഇതോടെ മൂന്നാര്‍ കോളനിയില്‍ മൃതദേഹം ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നിരിക്കുകയാണ്. മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭരണസമിതി അംഗങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ പലതും മറന്നിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam