സൈക്കിളില്‍ നിന്ന് വീണ് പരിക്കേറ്റ 9 വയസുകാരന് മരിച്ചു; ചികിത്സാപിഴവെന്ന് രക്ഷിതാക്കൾ

By Web TeamFirst Published May 22, 2019, 10:31 AM IST
Highlights

സൈക്കിൾ ഹാൻഡിൽ വയറിൽ തുളച്ച് കയറി ആഴത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കൂടുതൽ പരിശോധനയ്ക്ക് നിൽക്കാതെ തുന്നലിട്ട് കുട്ടിയെ വീട്ടിലേക്കയച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം. 

ആറ്റുകാല്‍: തിരുവനന്തപുരത്ത് 9 വയസുകാരൻ ചികിത്സാപിഴവ് മൂലം മരിച്ചെന്ന ആരോപണവുമായി രക്ഷിതാക്കൾ. വയറിൽ മുറിവേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങളിലെ പരിക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അവഗണിച്ചെന്നാണ് പരാതി.

ആറ്റുകാൽ സ്വദേശി ഷിബു പ്രകാശിന്‍റെയും സബിതയുടേയും ഏക മകനായ അനന്തു കൃഷ്ണനാണ് മരിച്ചത്. മെയ് 8ന് സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ അനന്തുവിനെ ആറ്റുകാൽ ദേവി മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൈക്കിൾ ഹാൻഡിൽ വയറിൽ തുളച്ച് കയറി ആഴത്തിലുള്ള മുറിവായിരുന്നു ഉണ്ടായിരുന്നത്. 

എന്നാൽ കൂടുതൽ പരിശോധനയ്ക്ക് നിൽക്കാതെ തുന്നലിട്ട് കുട്ടിയെ വീട്ടിലേക്കയച്ചെന്നാണ് രക്ഷിതാക്കളുടെ ആരോപണം.  പിറ്റേന്ന് അൾട്രാസൗണ്ട് സ്കാൻ ചെയ്തിട്ടും ഗുരുത പ്രശ്നങ്ങളില്ലെന്നായിരുന്നു ഡോക്ടറുടെ നിലപാട്. എന്നാൽ 48 മണിക്കൂറിന് ശേഷം കുട്ടി അവശതകൾ കാണിച്ച് തുടങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ സ്ഥിതി ഗുരുതരമാണെന്ന് മനസിലാക്കി മറ്റൊരാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. അവിടെവച്ച് കുടലിൽ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. 

ആറ്റുകാൽ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ് ഷിബു. കുട്ടിയുടെ അടിയന്തര ശസ്ത്രക്രിയക്ക് 2 ലക്ഷം രൂപയോളം ചെലവാണ് ഷിബുവിനുണ്ടായത്. സംഭവത്തില്‍ ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആശുപത്രി മാനേജ്മെന്‍റ് വിശദീകരിക്കുന്നത്.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!