
പത്തനംതിട്ട: പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട് ലെറ്റിലെ ജീവനക്കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തത് ഓൺലൈൻ റമ്മി കളിക്കാൻ. പ്രതിയായ ക്ലാർക്ക് അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാണ്. ബെവ്കോ തട്ടിപ്പ് അന്വേഷിച്ചുപോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആറ് മാസം കൊണ്ട് എൽ ഡി ക്ലാർക്ക് ആയ അരവിന്ദ് തട്ടിയെടുത്ത 81.6 ലക്ഷം രൂപയിൽ, ഏറിയ പങ്കും ചെലവിട്ടത് ഓൺലൈൻ റമ്മി കളിക്കാനാണ്.
തുടക്കത്തിൽ കിട്ടിയ ചെറിയ ലാഭമാണ് ഈ ചെറുപ്പക്കാരനെ വമ്പൻ ചൂതാട്ടത്തിന് പ്രേരിപ്പിച്ചത്. പണം കണ്ടെത്താൻ അരവിന്ദ് കണ്ടെത്തിയ മാർഗ്ഗമാകട്ടെ തട്ടിപ്പും. യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് റമ്മി കളിക്കുള്ള പണം പോയിരിക്കുന്നത്. അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ടിൽ 22 ലക്ഷം രൂപ ബാങ്കിയുണ്ട്. അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.
എസ്ബിഐ കലഞ്ഞൂർ ബ്രാഞ്ചിലാണ് കൂടൽ ബെവ്കോ ഔട്ട് ലെറ്റിന്‍റെ അക്കൗണ്ട്. അതിൽ നിക്ഷേപിക്കാൻ കൊടുത്തുവിടുന്ന തുകയിൽ നിന്നാണ് ലക്ഷങ്ങൾ തട്ടിയത്. സംശയം തോന്നാതിരിക്കാൻ ചെല്ലാനിൽ തിരിമറി നടത്തും. പൊലീസ് കേസെടുത്തത് മുതൽ അരവിന്ദ് ഒളിവിലാണ്. ക്ലാർക്ക് നടത്തിയ തട്ടിപ്പിൽ മേൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിൽ വകുപ്പുതല നടപടി വന്നിരുന്നു. മാനേജരെ സസ്പെൻഡ് ചെയ്തതിനു പുറമെ ഓഡിറ്റ് വിഭാഗത്തിലെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam