
കോട്ടയം: ഡിജിറ്റൽ പണമിടപാടു നടത്തുന്ന പേ ടി എം വഴി അയച്ച പണം കൈമാറാതിരുന്നതിന് അക്കൗണ്ട് ഉടമയ്ക്ക് 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും പേ ടി എം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. ആർ ജോഷി എന്ന വ്യക്തി 2022 ഡിസംബർ 12 ന് തന്റെ ബിസിനിസ് പങ്കാളിയായ ലിനോൾഫ് ജോസഫിന് അയച്ച 30000 രൂപ പേ ടി എം കൈമാറിയില്ല എന്ന പരാതിയിലാണ് കമ്മിഷൻ നടപടി. ഇതുമൂലം ജോഷിക്ക് അധികമായി 30000 രൂപ ചെലവിടേണ്ടിവന്നു എന്നു പരാതിയിൽ പറയുന്നു.
കേസിൽ വിശദമായ തെളിവെടുപ്പു നടത്തിയ കമ്മിഷൻ പരാതിക്കാരന്റെ അക്കൗണ്ടിൽനിന്നു പണം കൈപ്പറ്റിയ പേ ടി എം യഥാസമയം പണം കൈമാറുന്നതിൽ വീഴ്ച വരുത്തി എന്നു കണ്ടെത്തിയിരുന്നു. സംഭവത്തിൽ ജോഷി നൽകിയ പരാതിയിൽ തുടർ നടപടികളൊന്നും സ്വീകരിക്കാതിരുന്നതു പേ ടി എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്നും കമ്മിഷൻ വിലയിരുത്തി. തുടർന്ന് പരാതിക്കാരന് 30,000 രൂപ ഒമ്പതുശതമാനം പലിശസഹിതവും 10,000 രൂപ നഷ്ടപരിഹാരവും 3500 രൂപ കോടതിച്ചെലവും എതിർകക്ഷിയായ പേ ടി എം അധികൃതർ നൽകണമെന്ന് അഡ്വ വി എസ് മനുലാൽ പ്രസിഡന്റായും കെ എം ആന്റോ മെമ്പറായുമുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam