
ഇടുക്കി: കനത്ത മഴയില്‍ ഒലിച്ചുപോയ പെരിയവാര പാലത്തിന് പകരം നിര്‍മ്മിക്കുന്ന താല്‍ക്കാലിക പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. പാലത്തിന്റെ പണികള്‍ 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് നിര്‍മ്മാണ ചുമതലയുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കനത്ത മഴയില്‍ പുഴയില്‍ വെള്ളമുയരുന്നത് കൂടി കണക്കിലെടുത്താവും പുതിയ പാലം നിര്‍മ്മാണം. പാലം തകര്‍ന്ന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് താല്‍ക്കാലിക പാലം നിര്‍മ്മാണം ആരംഭിച്ചത്.
പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടും പാലത്തിന്റെ നിര്‍മ്മാണങ്ങള്‍ വൈകിയത് പരാതികള്‍ക്കിടയാക്കിയിരുന്നു. ഇതിനായുള്ള കോണ്‍ക്രീറ്റ് റിംങ്ങുകള്‍ പെരിയവാരയില്‍ എത്തിച്ചിട്ടുണ്ട്. 16 കൂറ്റന്‍ റിംഗുകളാണ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ശക്തമായ ഒഴുക്ക് താങ്ങാനുള്ള ശേഷിയില്ലാത്തതിനാലാണ് കനത്ത മഴയില്‍ കഴിഞ്ഞ തവണ നിര്‍മ്മിച്ച താല്‍ക്കാലിക പാലം ഒലിച്ചുപോയത്.
36 ഭീമന്‍ കോണ്‍ക്രീറ്റ് റിംഗുകളാണ് ഇത്തവണ പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ തവണ 16 റിംഗുകളാണ് ഉപയോഗിച്ചിരുന്നത്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ പുഴയില്‍ സ്ഥാപിച്ച ശേഷം അതിന് മുകളില്‍ മണല്‍ച്ചാക്കുകള്‍ അടുക്കി ഭിത്തി ഉയര്‍ത്തിയ ശേഷം കരിങ്കല്ലുകള്‍ അടുക്കി മെറ്റലുകള്‍ പാകിയാകും പാലം നിര്‍മ്മാണം.
അനുവദനീയമായതിലും അമിതഭാരം കയറ്റി കടന്നുപോയ വാഹനങ്ങള്‍ പാലത്തിന് ബലക്ഷയം ഉണ്ടാക്കുന്നതിന് ഇടയാക്കി. ഇതും കൂടി കണക്കിലെടുത്താവും പുതിയ പാലത്തിന്റെ നിര്‍മ്മാണം. കഴിഞ്ഞ തവണ നിര്‍മ്മിച്ച പാലം പണിയില്‍ വലിയ രീതിയിലുള്ള അഴിമതി നടന്നിരുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളടക്കമുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam