
മലപ്പുറം: ബസിൽ പോക്കറ്റടിക്കാനുള്ള ശ്രമം കയ്യോടെ പൊക്കിയതോടെ നാടോടി സ്ത്രീ പുറത്തേക്ക് ചാടി. കോട്ടക്കൽ സ്വാഗതമാട്ടാണ് സംഭവം. കോട്ടക്കൽ-വളാഞ്ചേരി റൂട്ടിലോടുന്ന ബസിലാണ് പോക്കറ്റടി ശ്രമമുണ്ടായത്. പോക്കറ്റടി ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ യുവതി ബസിൽ നിന്നും റോഡിലേക്ക് എടുത്തുചാടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ പാതയോരത്ത് കിടക്കുന്ന സ്ത്രീയെയാണ് കണ്ടത്. ഇവർ കിണഞ്ഞു ശ്രമിച്ചിട്ടും യുവതി കിടപ്പോട് കിടപ്പ് തന്നെ. തുടർന്ന് പോലീസെത്തി. തുടർന്നും യുവതിയെ റോഡിൽ നിന്നും എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. ഇതിനും വഴങ്ങാതിരുന്ന സ്ത്രീയെ ഒടുവിൽ ആംബുലൻസ് എത്തിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. യുവതിക്ക് പരിക്കുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
അതേസമയം, മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ പിടിയിലായത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ കോഴിക്കോട് രണ്ടാംഗെയ്റ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ളോക്കും ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും സമാനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട് ജയിൽ മോചിതരായവരെ കുറിച്ച് അന്വേഷമം നടത്തുകയും മോഷണം നടത്തിയതിന്റെ രീതി ശാസ്ത്രീയമായി അപഗ്രഥിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam