അന്നത്തെ രാജ്യദ്രോഹി ഇന്ന് ഉപദേഷ്ടാവ്; മുഖ്യമന്ത്രിയെ തിരിച്ചടിച്ച് പഴയ പ്രസംഗം

By Web TeamFirst Published Sep 17, 2018, 12:44 PM IST
Highlights

‘‘നമുക്ക് മറവി പലപ്പോഴും വേഗത്തിൽ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോൾ തന്നെ രമൺ ശ്രീവാസ്തവയുടെ പ്രശ്നം കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തു രാജ്യദ്രോഹപ്രവർത്തനം നടത്തിയ ഐജിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്."

തിരുവനന്തപുരം: കാലം കുറച്ചേറെ മുന്നേയാണ്. ചാരക്കേസാണ് അന്നും വിഷയം. നിയമസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പിണറായി വിജയന്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്. അന്ന് രമണ്‍ ശ്രീവാസ്തവ പോലീസ് ഐജിയാണ്. സ്വാഭാവികമായും പ്രതിപക്ഷ എംഎല്‍എയായിരുന്ന പിണറായി വിജയന്‍ ഐജിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ച് വിട്ടത്. 

1995 ഫെബ്രുവരി 14നു സഭയിലെ പ്രസംഗത്തിൽ പിണറായി ഇങ്ങനെ പറഞ്ഞു; ‘‘നമുക്ക് മറവി പലപ്പോഴും വേഗത്തിൽ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോൾ തന്നെ രമൺ ശ്രീവാസ്തവയുടെ പ്രശ്നം കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തു രാജ്യദ്രോഹപ്രവർത്തനം നടത്തിയ ഐജിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്."

ഇത് നിയമസഭാ രേഖയില്‍ രേഖപ്പെടുത്തിയ ചരിത്രം. ഇന്ന് 23 വര്‍ഷത്തിന് ശേഷം പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ഇരിക്കുന്നത് അന്നത്തെ ആ പഴയ രാജ്യദ്രോഹിയായ രമണ്‍ ശ്രീവാസ്തവ. 

മുഖ്യമന്ത്രി ശ്രീവാസ്തവയെ അകാരണമായി സംരക്ഷിക്കുന്നെന്ന് ആരോപിച്ച പിണറായി വിജയന്‍ സിബി മാത്യുവിന്‍റെ റിപ്പോർട്ടും ഹൈക്കോടതിയുടെ പരാമർശങ്ങളുമെല്ലാം ഇതിനായി ഉപയോഗിക്കുന്നു. ശ്രീവാസ്തവയുടെ കൈകളിലൂടെ പണം കൈമാറിയെന്ന കടുത്ത ആരോപണവും പിണറായി ഉന്നയിച്ചു. പ്രധാനമന്ത്രി നരസിംഹറാവുവും മുഖ്യമന്ത്രി കെ.കരുണാകരനും ചേർന്ന് രാജ്യദ്രോഹിയായ ശ്രീവാസ്തവയെ സംരക്ഷിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് സുപ്രീംകോടതി ചാരക്കേസില്‍ പ്രതിയായിരുന്ന നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടൊയാണ് കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. പിണറായി വിജയന്‍ പറഞ്ഞപോലെ മറവി പലപ്പോഴും വേഗത്തില്‍ വരുന്നു. അന്നത്തെ രാജ്യദ്രോഹി ഇന്ന് പോലീസ് ഉപദേഷ്ടാവ്. 

click me!