ദേശീയപാതാ വികസനത്തിന് ജെസിബി ഉപയോഗിച്ച് കുഴിയെടുത്തു, പൈപ്പ് പൊട്ടി പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം
അമ്പലപ്പുഴ: കുടിവെളളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ പൈപ്പ് ലൈൻ പൊട്ടി പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെളളം പാഴാകുന്നു. തിരിഞ്ഞു നോക്കാതെ അധികൃതർ.
ദേശീയപാതയിൽ നീർക്കുന്നം ജംഗ്ഷന് കിഴക്കു ഭാഗത്തായാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഓട നിർമിക്കുന്നതിനായി ജെ സി ബി ഉപയോഗിച്ച് കഴിച്ചപ്പോഴാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്. ആഴ്ചകൾക്കു മുൻപ് പൈപ്പ് പൊട്ടി പ്രതിദിനം ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ടും ഇതിന് പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
ഇതോടെ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ട ദുരവസ്ഥയിലാണ് നാട്ടുകാർ. പൈപ്പ് പൊട്ടി ഇവിടെ പ്രളയ സമാനമായ സ്ഥിതിയായിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. തകരാറ് പരിഹരിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, കേരള വാട്ടർ അതോറിറ്റി എടത്വ സബ്ഡിവിഷന്റെ കീഴിലെ എടത്വ സെക്ഷൻ പരിധിയിൽ വരുന്ന തകഴി പഞ്ചായത്തിലെ വെള്ളക്കര കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾക്ക് വെള്ളക്കരം ഒ ടുക്കുന്നതിന് തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ 23/03/2023 വ്യാഴം രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ പ്രത്യേക collectoon കൗണ്ടർ പ്രവർത്തിക്കുന്നതാണ്. ഉപഭോക്താക്കൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി കുടിശ്ശിക അടക്കാത്ത പക്ഷം തുടർ നടപടികൾ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.