
കൊച്ചി: എറണാകുളം പിറവം നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി യുഡിഎഫ്. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മത്സരിച്ച ആറാം ഡിവിഷൻ അംഗം ജിൻസി രാജു വിജയിച്ചു. എൽഡിഎഫിലെ ധാരണ പ്രകാരം സിപിഎം ചെയർപേഴ്സൺ സ്ഥാനം സിപിഐക്ക് കൈമാറാൻ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പിന്റെ വോട്ട് അസാധുവായി. ഇതോടെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികള്‍ക്ക് തുല്യ വോട്ടാണ് ലഭിച്ചത്. തുടര്‍ന്നു നടന്ന നറുക്കെടുപ്പിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ്- 14, യുഡിഎഫ്- 13 എന്നിങ്ങനെയാണ് പിറവത്തെ കക്ഷിനില.
അതേസമയം പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസിനെതിരെ സിപിഎമ്മിലെ എട്ട് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ കോൺഗ്രസ് അംഗം ഷഫീഖ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഏഴിനെതിരെ ഒന്‍പത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ബിജെപി അംഗം വിട്ടുനിന്നു. അതേസമയം വോട്ടെടുപ്പിന് ശേഷം പുറത്ത് ഇറങ്ങിയ കോൺഗ്രസ് അംഗത്തിനെതിരെ പ്രതിഷേധമുണ്ടായി. യുഡിഎഫ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam