വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം:വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പൊലീസ് പിടികൂടിയത് ആകാശത്തേക്ക് വെടിവെച്ച ശേഷം. ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരഞ്ഞ് പൊലീസെത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൗൺസിലർ സുഗതൻ രംഗത്തെത്തി. താൻ ചിക്കൻപോക്സ് ബാധിതനാണെന്നും പോലീസിനോട് കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും അനുവദിച്ചില്ലെന്നും സുഗതൻ പറഞ്ഞു.തന്റെ ഭാര്യയെയും മകനെയും പോലീസ് ക്രൂരമായി മർദ്ദിച്ചതായും സുഗതൻ ആരോപിച്ചു. എന്നാൽ കൗൺസിലറും ചേട്ടനും ചേർന്നാണ് പോലീസുകാരെ മർദ്ദിച്ചതെന്നും ആത്മരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.

വധശ്രമക്കേസിൽ ഒളിവിലായിരുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് വാഴോട്ടുകോണത്ത് എത്തിയ പോലീസ് സംഘത്തെ സുഗതനും അനുയായികളും ചേർന്ന് വളഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്രമത്തിൽ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. പ്രതികളിൽ നിന്നും രക്ഷപ്പെടുന്നതിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനുമായി വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ച ശേഷമാണ് പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തിയത്. പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിഐ വിപിനെ നിലവിൽ സ്കാനിംഗിന് വിധേയനാക്കിയിരിക്കുകയാണ്.

വധശ്രമ കേസിൽ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയും ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കോടതി ഉത്തരവ് ലംഘിച്ച് ഒളിവിലിരുന്ന കൗൺസിലർ ഇന്ന് പ്രദേശത്ത് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടാൻ എത്തിയത്. സുഗതന്റെ അറസ്റ്റ് രേഖപ്പെടുത്തി.