
തിരുവനന്തപുരം : പി.വി അൻവറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജ്. പാർട്ടി വേറെ ലെവലാണെന്നും അൻവർ തരത്തിൽ പോയി കളിക്കണമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലെ പരാമർശം. എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആർക്കും സ്വപ്നം കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു. എം വി രാഘവന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും ഇനി സിപിഐഎം ഉണ്ടാകുമോ എന്ന് തോന്നുമായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. 1987 ൽ വൻ ഭൂരിപക്ഷം നേടി എൽ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി. ഇത് വേറെ പാർട്ടിയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫേസ്ബുക്കിൽ കുറിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ അൻവർ ആരോപണമുന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും രാഷ്ട്രീയ പരാമർശവുമായി എഫ് ബി പോസ്റ്റ്.
പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആർ ജയിലിൽ എത്തി.
ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങൾ. മുറിവുകൾ. തൊട്ട് നോക്കി ആശ്വാസ വാക്കുകൾ. ചികിത്സ നൽകാൻ ജയിൽ സൂപ്രണ്ടിന് കഠിന നിർദേശം. അഞ്ചരക്കണ്ടിയിൽ നിന്ന് വെള്ളം കൊണ്ടുവരാൻ ഉഗ്രശാസന..!
ഞങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ എം വി ആറിന്റെ പുതിയ പാർട്ടിയുടെ ഒരുക്കങ്ങൾ നടക്കുന്നു. നാടാകെ യോഗങ്ങൾ. ഓരോന്നിലും വൻ ജനാവലി. അന്ന് ചാനലുകൾ ഇല്ല. പത്രങ്ങൾ വിധിയെഴുതി. മാർക്സിസ്റ്റ് പാർട്ടി തീർന്നു!!!
എം വി ആറിന്റെ പൊതുയോഗങ്ങൾ കാണുന്ന ആർക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.
ഒന്നും സംഭവിച്ചില്ല. 1987 ൽ വൻ ഭൂരിപക്ഷം നേടി എൽ ഡി എഫ് വന്നു. എം വി ആറിന്റെ പാർട്ടി സഭയിലെ ഏകാംഗ കക്ഷിയായി.
എം വി ആറിന് സാധിക്കാത്തത്.
ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ട്.
പക്ഷേ എട മോനെ
ഇത് വേറെ പാർട്ടിയാണ്.
പോയി തരത്തിൽ
കളിക്ക്!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam