സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്.

കാസർകോട്: കാസർകോട് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 16കാരി പീഡനത്തിനിരയായ കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 25കാരിയായ സ്നേഹ മെർലിൻ പലതവണ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. 16കാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടിൽ താമസിച്ചു.അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയും കണ്ണൂരിലെ ജയിലിൽ നിന്നാണ് പരിചയപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതേ 16കാരിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ പോക്സോ കേസിൽ ജയിലിലാണ്. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക്‌ മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം പെൺകുട്ടി വെളിപ്പെടുത്തിയത്. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിയഞ്ചുകാരിക്കെതിരെ പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് മേൽപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ കേസ് എടുത്തത്. ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി. സംഭവം നടന്ന സമയത്ത് ഭയം കാരണം പെൺകുട്ടി ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കൗൺസിലിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2025 മാർച്ച് 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

സ്വർണ ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി കുട്ടിയെ സ്വാധീനിച്ചാണ് പീഡിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ഇരയായ പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തൽ ഉണ്ടായി. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പൊലീസ് സ്നേഹ മെർലിനെ അറസ്റ്റ് ചെയ്തിരുന്നു.

തളിപ്പറമ്പ് കേസുകളുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അതിക്രമിച്ച് കയറ്റം തുടങ്ങിയ വകുപ്പുകൾക്കും പോക്സോ നിയമത്തിലെ ഗുരുതര ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്കും കീഴിലാണ് സ്നേഹ മെർലിനെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്. ഈ കേസുകളിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ കുറഞ്ഞത് 20 വർഷം മുതൽ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ഇരയുടെ മൊഴിയും കൗൺസിലിംഗ് റിപ്പോർട്ടുകളും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ച് വരികയാണ്.പ്രതി ഒളിവിലാണ്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം