
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആശ്ശീല ആംഗ്യം കാണിച്ച പ്രതിക്ക് രണ്ടു വർഷം തടവും പതിനായിരം രൂപ പിഴയും. കോട്ടൂർ എരുമക്കുഴി മാമൂട് തടത്തരികത്ത് വീട്ടിൽ സജീവ് കുമാർ (46)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേശ് കുമാർ പോക്സോ ആക്ട് പ്രകാരം ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണം. അല്ലാത്തപക്ഷം രണ്ട് മാസം കൂടി അധിക കഠിനതടവിന് പ്രതി വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു.
2019 ലാണ് കേസിന് ആസ്പദമായ സംഭവം. മുറ്റം വൃത്തിയാക്കി കൊണ്ട് നിന്ന പെൺകുട്ടിയെ പ്രതി ശബ്‍ദമുണ്ടാക്കി വിളിക്കുകയും ശേഷം ലൈംഗിക ഉദ്ദേശത്തോടുകൂടി ഉടുമുണ്ട് ഉയർത്തിക്കാട്ടി സ്വകാര്യ ഭാഗം കാണിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്. സംഭവത്തിൽ പ്രതിയെ പിടികൂടി നെയ്യാർ ഡാം പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ശ്രീകുമാർ, സാബുജി എന്നിവർ കോടതിയിൽ കുറ്റപത്രം സമർപിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.
അതേസമയം, വയനാട്ടിൽ പോക്‌സോ കേസില്‍ വയോധികന് നാല്‍പ്പത് വര്‍ഷത്തെ കഠിന തടവും പിഴയും കോടതി വിധിച്ചിരുന്നു. തടവിന് പുറമെ 35000 രൂപ പിഴയും അടയ്ക്കണം. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടന്‍ വീട്ടില്‍ മൊയ്തുട്ടി(60) ക്കെതിരെയാണ് ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി പ്രത്യേക ജഡ്ജ് വി. അനസ് ശിക്ഷ വിധിച്ചത്. പടിഞ്ഞാറത്ത പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. 2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് കേസ്. ഇതേവര്‍ഷം മറ്റു രണ്ട് കേസുകള്‍ക്കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷന്‍ എസ്എച്ച്ഒയും നിലവില്‍ വയനാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എന്‍ ഒ സിബി, സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി. ഷമീര്‍, സിവില്‍ പോലീസ് ഓഫീസര്‍ ജംഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam