
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ കുറ്റവാളിയെന്ന് കണ്ടെത്തി. ഇയാൾക്ക് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെർപ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജ് ലിഷ എസ് ആണ് കേസിൽ റഷീദ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2020 ഓഗസ്റ്റ് 25 ആം തിയതി വൈകീട്ടാണ് സംഭവം നടന്നത്. മദ്രസയിലെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇവർ പാവറട്ടി പൊലീസിൽ പരാതി നൽകി. തുടർന്നാണ് റഷീദിനെതിരെ കേസെടുത്തത്.
അതേസമയം കണ്ണൂരിൽ ഇന്ന് പോക്സോ പീഡന കേസിൽ പ്രതിയെ മരണം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 47കാരനായ പരിയാരം സ്വദേശിയെയാണ് ശിക്ഷിച്ചത്. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചതിനാണ് ശിക്ഷ. 2016 ൽ നടന്ന സംഭവത്തിൽ ആറ് വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പേരോ നടന്ന സംഭവമോ ഒന്നും വെളിപ്പെടുത്തരുതെന്ന കർശന നിർദ്ദേശത്തോടെയാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരയായ കുട്ടിയെ തിരിച്ചറിയാതിരിക്കുന്നതിനാണ് ഇത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam