ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞു; ഒടുവില്‍ പോലീസ് അതിസാഹസീകമായി കീ‍ഴ്‍പ്പെടുത്തി

Published : Oct 07, 2018, 05:32 PM IST
ഇരുപത് വര്‍ഷം ഒളിവില്‍ കഴിഞ്ഞു; ഒടുവില്‍ പോലീസ് അതിസാഹസീകമായി കീ‍ഴ്‍പ്പെടുത്തി

Synopsis

തമിഴ് നാട് സ്വദേശിയായ പ്രതി പകൽ സമയങ്ങളിൽ നാടോടി സംഘത്തോടൊപ്പം നടന്ന് മോഷണം ആസൂത്രണം ചെയ്ത്, രാത്രിയിൽ തന്നെ മോഷണം നടത്തുന്നതാണ് രീതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടോടികളോടൊപ്പം ഊരു ചുറ്റി നടക്കാറുള്ളതുകൊണ്ടാണ്  പിടികൂടാൻ പോലീസിന് പ്രയാസമുണ്ടായത്.

കോഴിക്കോട് : കളവ് കേസിൽ കോടതി ജാമ്യം നൽകിയ ശേഷം ഒളിവിൽ പോയ പ്രതി ഇരുപത് വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ഇരുപത് വർഷം മുമ്പ് കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഇൻഡോ ഇലക്ട്രിക്കൽസിൽ നിന്നും ഫാനുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യ പ്രതിയായ തമിഴ്നാട് സ്വദേശി വില്ലുപുരം പനയിങ്കൽ വെങ്കിടേഷ് (38) ആണ് പോലീസ് പിടിയിലായത്. ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ കെ.ടി. രാമചന്ദ്രൻ, അസീസ് ഇബ്രാഹിം എന്നിവർ ചേർന്ന് വെങ്കിടേഷിനെ പിടികൂടിയത്. 

ആ കാലയളവിൽ നടന്ന നിരവധി കേസുകളിൽ പോലീസ് തിരയുന്ന പ്രതിയാണ് ഇയാൾ. ഇയാൾക്കെതിരെ ടൗൺ പോലീസ് സ്റ്റേഷനിൽ മാത്രം ഒൻപത് മോഷണ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ മറ്റ് സ്റ്റേഷനുകളിലും ഇയാൾ ഉൾപെട്ട മോഷണ കേസുകളുണ്ട്. പത്തൊൻപതാം വയസ്സിൽ നടത്തിയ മോഷണ കേസിലാണ് പ്രതി ഇപ്പോൾ പിടിയിലായത്.

തമിഴ് നാട് സ്വദേശിയായ പ്രതി പകൽ സമയങ്ങളിൽ നാടോടി സംഘത്തോടൊപ്പം നടന്ന് മോഷണം ആസൂത്രണം ചെയ്ത്, രാത്രിയിൽ തന്നെ മോഷണം നടത്തുന്നതാണ് രീതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടോടികളോടൊപ്പം ഊരു ചുറ്റി നടക്കാറുള്ളതുകൊണ്ടാണ്  പിടികൂടാൻ പോലീസിന് പ്രയാസമുണ്ടായത്.

തമിഴ്നാട്ടിലെ ഉൾഗ്രാമത്തിൽ ഓട്ടോ തൊഴിലാളിയെന്ന വ്യാജേനയാണ് ഇയാൾ ഇപ്പോൾ താമസിക്കുന്നത്. പകൽ സമയങ്ങളിൽ താമസിക്കുന്ന കോളനിയിൽ നിന്നും പുറത്തിറങ്ങാതെ രാത്രില്‍ ഇയാൾ ഓട്ടോയുമായി പുറത്തിറങ്ങുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ താമസസ്ഥലം തിരിച്ചറിഞ്ഞ കേരളാ പോലീസ് തമിഴ്നാട് പോലീസിന്റെ സഹായം തേടിയെങ്കിലും കോളനിയില്‍ കയറി പിടിക്കുകയെന്നത് അപകടകരമാണെന്ന അറിയിപ്പാണ് ലഭിച്ചത്. 

തമിഴ്നാട് പോലീസ് പോലും ആ കോളനിയിൽ കയറാറില്ല.  എന്നാല്‍ കോളനിയിലെ ചായക്കടക്കാരനുമായി പരിചയം സ്ഥാപിച്ച കേരളാ പോലീസ്, രാത്രി സേലത്തേക്ക് പ്രതിയുടെ ഓട്ടോറിക്ഷയിൽ സവാരി തരപ്പെടുത്തി. തുടര്‍ന്ന് യാത്രയ്ക്കിടെയാണ് അറസ്റ്റ് ചെയ്ത്തത്. 

പകൽ സമയത്ത് കോളനിയിൽ വച്ചോ, രാത്രിയിൽ കോളനി പരിസരത്ത് വച്ചോ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നത് ജിവന് തന്നെ ആപത്താണെന്ന തമിഴ്നാട് പോലീസിന്റെ മുന്നറിയിപ്പ് പ്രകാരമാണ് സിവിൽ പോലീസ് ഓഫീസർമാരായ രാമചന്ദ്രും അസീമും ഇത്തരത്തിലൊരു തന്ത്രം ഉപയോഗിച്ചത്. കേസന്വേഷണത്തിലെ മികവിന് കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചയാളാണ് കെ.ടി. രാമചന്ദ്രൻ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമംഗലം ഐപിസി ബഥേൽ ചർച്ച് ഹാളിന്‍റെ മുറ്റത്ത് മതിലിൽ ഒരു അനക്കം, ആദ്യം കണ്ടത് പാസ്റ്റർ! ഒരു മാളത്തിൽ 3 മൂർഖൻ പാമ്പുകൾ
പാലം ഉദ്ഘാടനം റിപ്പോർട്ട് ചെയ്യാൻ ദൃശ്യ മാധ്യമങ്ങളെത്തിയില്ല, വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ