
തിരുവനന്തപുരം: വധശ്രമക്കേസിലെ മുഖ്യപ്രതികള്‍ കടയ്ക്കാവൂര്‍ പൊലീസ് പിടിയില്‍. കീഴാറ്റിങ്ങല്‍ എ.കെ. നഗറില്‍ ഒക്ടോബര്‍ ആറിന് ബിബിന്‍ നാഥിനെയും സുഹൃത്തുക്കളായ യുവാക്കളെയും വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ മുഖ്യപ്രതികളാണ് പിടിയിലായത്. കീഴാറ്റിങ്ങല്‍ തിനവിള സ്വദേശി ഷാന്‍ എന്ന ഷൈജു, എ.കെ നഗർ സ്വദേശി ഉണ്ണി എന്ന അനൂപ് എന്നിവരെയാണ് കടയ്ക്കാവൂര്‍ പൊലീസ് പിടികൂടിയത്. കുറ്റകൃത്യത്തിനുശേഷം പ്രതികള്‍ നിരവധി സംഘങ്ങളായി പിരിഞ്ഞ് ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
തിരുവനന്തപുരം പി.എം.ജി തേക്കുമൂട് ബണ്ട് കോളനിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാഹസികമായാണ് ഇവരെ പിടികൂടിയത്.
പ്രതികള്‍ക്ക് തിരുവനന്തപുരത്തുള്ള മറ്റു ഗുണ്ടാസംഘമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വര്‍ക്കല ഡിവൈ.എസ്.പി നിയാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയായിരുന്നു.
കടയ്ക്കാവൂര്‍ ഐ.എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐ. ദീപു, ഗ്രേഡ് എസ്.ഐ മണിലാല്‍, എ.എസ്.ഐ ശ്രീകുമാര്‍, ജ്യോതിഷ് കുമാര്‍, സി.പി.ഒമാരായ രാകേഷ്, അഖില്‍, സുജില്‍, ഡാനി എസ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.