സംസ്കാരത്തിനെടുത്ത മൃതദേഹം പൊലീസ് പിടിച്ചെടുത്തു; മരണത്തിൽ സംശയം

By Web TeamFirst Published Sep 11, 2021, 7:18 AM IST
Highlights

രാത്രി ഒൻപത് മണിയോടെ സംസ്കാരത്തിനായി എടുക്കാൻ തുടങ്ങവെ കുറത്തികാട് സി.ഐയുടെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു. 

മാവേലിക്കര: തെക്കേക്കരയിൽ സംസ്കരിക്കാനായി എടുക്കുവാൻ തുടങ്ങിയ വയോധികയുടെ മൃതദേഹം പൊലീസ് പിടിച്ചെടുത്തു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽപരേതനായകൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മ (80) ൻ്റെ മൃതദേഹമാണ് കുറത്തികാട് പൊലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ചിന്നമ്മ മരണമടഞ്ഞത്. 

തുടർന്ന് പഞ്ചായത്ത് അംഗം ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനു ശേഷം രാത്രി ഒൻപത് മണിയോടെ സംസ്കാരത്തിനായി എടുക്കാൻ തുടങ്ങവെ കുറത്തികാട് സി.ഐയുടെ നേതൃത്വത്തിലുളള പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു. 

മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക മൃതദേഹ പരിശോധനയിൽ  ചില ചതവ് പാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയർത്തുന്നതായും പോസ്റ്റ് മോർട്ടം നടത്തണമെന്നും പൊലീസ് പറയുകയായിരുന്നു. 

മൃതദേഹം ഇടപ്പോണുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകു എന്നും പൊലീസ് അറിയിച്ചു. മകനായ സന്തോഷിന്‍റെ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!